ഇന്ന് ലോക അൽസൈമേഴ്സ് ദിനം. അൽസൈമേഴ്സ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തോളമായിട്ടും സംസ്ഥാനത്തെ ചികിൽസാ സംവിധാനങ്ങൾ പേരിനുമാത്രമാണ്. എല്ലാ മെഡിക്കൽ സർക്കാർ കോളേജുകളിലും മെമ്മറി ക്ലിനിക്കുകൾ തുടങ്ങുമെന്ന വാഗ്ദാനം ഇപ്പോഴും നടപ്പായിട്ടില്ല. അൽസൈമേഴ്സ് ദിനാചരണം ഒാരോ വർഷവും ചടങ്ങായി ചുരുങ്ങുമ്പോൾ രോഗികളും അവരുടെ ബന്ധുക്കളും നേരിടുന്ന ദുരിതം ആരും കാണാതെ പോകുകയാണ്.
തന്മാത്രയിലെ രമേശൻ നായരായി ഓർമനഷ്‌ടങ്ങളുടെ വേദന മോഹൻലാൽ അവതരിപ്പിച്ചപ്പോൾ ഓരോ മലയാളിയും കൂടെ കരഞ്ഞു. അൽസൈമേഴ്സ് ഡിസീസ് ഇന്റർനാഷലിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഒാരോ മൂന്നു സെക്കന്റിലും ഒരാൾ മറവിരോഗത്തിന്റെ പിടിയിലാകുന്നു. കേരളത്തിൽ രണ്ടു ലക്ഷത്തോളം പേർക്ക് ഒാർമ്മകളുടെ ലോകം അന്യമാണ്.
ആദ്യമാദ്യം അടുത്തിടെ സംഭവിച്ചതോ പഠിച്ചതോ ആയ കാര്യങ്ങൾ മറക്കും. പുതിയകാര്യങ്ങൾ രേഖപ്പെടുത്താൻ തലച്ചോറിലെ കോശങ്ങൾക്കു ശേഷിയില്ലാതെ വരുന്നതാണ് കാരണം. ഉറ്റബന്ധുക്കളുടെ പോലും പേരുകൾ മറന്നു പോകാം. ദേഷ്യവും സങ്കടവുമെല്ലാം മാറി മാറി വരും. അടുത്ത ഘട്ടത്തിൽ ഭാഷ ഉപയോഗിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവു പതിയെ കുറയും. ആരംഭ ഘട്ടത്തിലേ രോഗം തിരിച്ചറിയുകയാണ് പ്രധാനം. മരുന്നുകൾക്ക് രോഗ തീവ്രത കുറയ്ക്കാനാകും. പക്ഷെ ഇതിന് സഹായകമായ ചികിൽസാ കേന്ദ്രങ്ങളുടെ കുറവാണ് സംസ്ഥാനത്തെ പ്രതിസന്ധി.
തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജുകളിലും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും മാത്രമാണ് സർക്കാർ മേഖലയിൽ മെമ്മറി ക്ളിനിക്കുകളുള്ളത്. പരിചരണ കേന്ദ്രങ്ങളുടെ കുറവും രോഗികളുടേയും ബന്ധുക്കളുടേയും ദുരിതം വർധിപ്പിക്കുന്നു. എന്നെ ഒാർമ്മിക്കൂ എന്നതാണ് ഈ ദിനത്തിന്റെ സന്ദേശം. ഒാർമ്മ നഷ്ടങ്ങളുടെ തുരുത്തില്‍ ഇവർ ഒറ്റയ്ക്കാകാൻ പാടില്ല. ചേര്‍ത്തുപിടിക്കാൻ സ്നേഹത്തിന്റെ കരുതലിന്റെ കൂടുതൽ കൂടുതൽ കരങ്ങൾ ഉയരണം.
അൽസൈമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഒാഫ് ഇന്‍ഡ്യയുടെ സ്ഥാപക ചെയര്‍മാനായ ഡോ.കെ.ജേക്കബ് റോയ് രോഗാവസ്ഥയെ കുറിച്ച് വിവരിക്കുന്നു.