കോഴിക്കോട് വെള്ളയിൽ സ്വദേശിനി ഷമീനയ്ക്ക് അതീവഗുരുതര നിലയിൽ പൊള്ളലേൽക്കാനിടയാക്കിയ ജിന്ന് ചികിൽസാ കേസിലെ പ്രതി നജ്മ ആദ്യം ചികിൽസ നടത്തിയിരുന്നത് സ്വദേശമായ കുറ്റ്യാടി അടുക്കത്ത്. ചികിൽസ തട്ടിപ്പാണെന്നു നാട്ടുകാർ തിരിച്ചറിഞ്ഞു പൊലീസിൽ അറിയിച്ചതോടെ പൊലീസ് ചികിൽസ നിർത്താൻ ആവശ്യപ്പെട്ടു. ഇതോടെയാണ് നജ്മ പുറമേരി മാളുമുക്കിലേക്ക് ചേക്കേറിയത്. മൂന്നു വർഷത്തിലേറെയായി ഈ വീട്ടിൽ ചികിൽസ തുടങ്ങിയിട്ട്. ചില പണ്ഡിതരുടെയും സ്ഥാപനങ്ങളുടെയും ഒത്താശയും ഇവർക്കുണ്ടായിരുന്നു.
കാസർകോട്ടു നിന്നും കണ്ണൂരിൽ നിന്നും കോഴിക്കോട്ടു നിന്നുമെല്ലാം ‘രോഗികൾ’ ഈ വീട്ടിലെത്തിക്കൊണ്ടിരുന്നു. ഗർഭധാരണത്തിനും അനുയോജ്യമായ വിവാഹം നടക്കാനുമൊക്കെ ജിന്നിനെ ഉപയോഗിച്ചു ‘ചികിൽസ’യായിരുന്നു ഇവരുടെ വാഗ്ദാനം. നജ്മയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനു തൊട്ടു മുൻപും ഇവരുടെ ബന്ധുക്കളാണെന്നു പരിചയപ്പെടുത്തി രണ്ടു സ്ത്രീകൾ വാടക വീട്ടിലെത്തിയിരുന്നു. നജ്മയെ അറസ്റ്റ് ചെയ്തു കൊണ്ടു പോയ ശേഷമാണ് ഇവർ വീട്ടിൽ നിന്നു പോയത്.
പെട്രോൾ ഉപയോഗിച്ചു ഹോമം നടത്തിയ ഇവരുടെ വീട് പൂട്ടിയ പൊലീസ് ചികിൽസ നടത്തിയ മുറിയും പരിസരവും സീൽ ചെയ്തു. നാട്ടുകാരിൽ പലർക്കും ചികിൽസയെക്കുറിച്ച് അറിവില്ലായിരുന്നു. വാർഡ് മെംബർ ശംസു മഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതൻ തുടങ്ങിയവരും ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും ഇന്നലെയാണ് ചികിൽസയെക്കുറിച്ചറിഞ്ഞു വീട്ടിലെത്തിയത്.