വാളയാർ കേസിൽ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്നതിന് ഇതുവരെയും പൊലീസിന് തെളിവ് ലഭിച്ചില്ല. അന്വേഷണം അവസാനഘട്ടത്തിലാണ്. റിമാൻഡിലായവരെ നാളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കുട്ടികളെ ലൈംഗീകചൂഷണത്തിനിരയാക്കിയവരാണ് ഇപ്പോൾ അറസ്റ്റിലായ നാലുപേരും. കുട്ടികളുടെ അമ്മയുടെ ഇളയ്ച്ഛന്റെ മകനായ മധു , സഹോദരിയുടെ മകനായ മധു , കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയവാസിയായ പ്രദീപ്കുമാർ, കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ച അച്ഛന്റെ സുഹൃത്തായ ഷിബു. റിമാൻഡിലായ ഇവർ നാലുപേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. അതേസമയം കുട്ടികളുടെ മരണത്തിലുളള ദുരൂഹതയാണ് ഇനിയും പുറത്തുവരാത്തത്. പുതിയ അന്വേഷണസംഘത്തിനും കൊലപാതകമെന്ന് സൂചനയുളള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.കഴുത്തുമുറുകിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുളളത്. ഇതുപ്രകാരം അന്വേഷണം തുടരുകയാണ്. നിലവിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടികളുടെ മാതാപിതാക്കളെയും കേസിൽ സാക്ഷികളാക്കാനാണ് നീക്കം. കുട്ടികൾ ലൈംഗീകചൂഷണത്തിനിരയായതായി അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.