യുവനടിക്കെതിരായ ആക്രമണത്തിൽ മലയാള സിനിമാ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ നിന്ന് സമാന അനുഭവം പങ്ക് വച്ച് പ്രമുഖ തമിഴ് നടിയായ വരലക്ഷ്മി ശരത്കുമാർ രംഗത്ത്. തന്നെ കിടക്ക പങ്കിടാൻ ഒരു തമിഴ് ചാനലിന്റെ മേധാവി ക്ഷണിച്ച സംഭവമാണ് വരലക്ഷ്മി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
വരലക്ഷ്മി പറയുന്നത് ഇപ്രകാരം.
‘‘ഒരു ചാനലിന്റെ മേധാവിയുമായി അരമണിക്കൂർ നേരം ഞാൻ കൂടിക്കാഴ്ച നടത്തി. ഒടുക്കം അയാൾ എന്നോടു ചോദിച്ചു എപ്പോഴാണ് പുറത്തു വച്ച് കാണാൻ കഴിയുക എന്ന് ? ജോലി സംബന്ധമായാണോ എന്നു ചോദിച്ചപ്പോൾ അല്ല മറ്റു ചില കാര്യങ്ങൾക്കാണെന്ന് മറുപടി പറഞ്ഞു. ദേഷ്യം മറച്ചു വച്ച് അയാളോട് അപ്പോൾ തന്നെ പോകാൻ ഞാൻ ആവശ്യപ്പെട്ടു. ’’ വരലക്ഷ്മി പറയുന്നു.
‘‘ഇത്തരം കാര്യങ്ങൾ പുറത്തു പറയുമ്പോൾ എല്ലാവരു ചോദിക്കും. സിനിമയല്ലേ ഇതൊക്കെ സാധാരണമല്ലേ എന്നൊക്കെ ? ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാൻ വന്നതൊക്കെ എന്ന് ? ഞാൻ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഇൗ ജോലി ഉപേക്ഷിക്കാനോ ഇവിടെ നിലനിന്നു പോകാൻ അഡ്ജസ്റ്റമെന്റുകൾക്ക് തയ്യാറാവാനോ ഞാനില്ല. ’’ അവർ കൂട്ടിച്ചേർത്തു.
സ്ത്രീസുരക്ഷയെക്കുറിച്ചും പുരുഷന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുമൊക്കെ നടി വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. അപമാനിക്കപ്പെട്ടിട്ടും പുറത്തു പറയാൻ ധൈര്യം കാണിക്കാത്ത എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.