വെള്ളറട (തിരുവനന്തപുരം)∙ വാനരക്കൂട്ടത്തിന്റെ ശല്യത്തിൽ സഹികെട്ടു വീട്ടമ്മ ആസിഡ് കുടിച്ചു ജീവനൊടുക്കി. വെള്ളറട കത്തിപ്പാറ കളത്തൂർ കൊമ്പാടി തെക്കേക്കര വീട്ടിൽ പരേതനായ മുത്തയ്യന്റെ ഭാര്യ പുഷ്പാഭായി (52) ആണു മരിച്ചത്. തൊഴിലുറപ്പു പദ്ധതി തൊഴിലാളിയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുരങ്ങുകൾ ജീവിക്കാനനുവദിക്കുന്നില്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും ആശുപത്രിയിൽ ഡോക്ടറോടു വ്യക്തമാക്കിയതായി ബന്ധുക്കൾ പറഞ്ഞു. സംസ്കാരം നടത്തി. മക്കൾ: റീജ, റിജു. മരുമകൻ: ഷൈജു.
കൂനിച്ചി–കൊണ്ടകെട്ടി മലനിരകളുടെ അടിവാരത്തോടടുത്താണു പുഷ്പാഭായിയുടെ വീട്. ചുറ്റും റബർതോട്ടങ്ങളാണ്. സമീപവാസികളിൽ ചിലർ വാനരശല്യത്തിൽ സഹികെട്ടു താമസം മാറിയിരുന്നു. സുരക്ഷിതമായ വീടല്ല പുഷ്പാഭായിയുടേത്. പുതിയ വീടു നിർമിക്കാൻ ധനസഹായത്തിനു പലവട്ടം അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. ഭർത്താവ് മുത്തയ്യൻ മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ടു കഴിഞ്ഞ മാർച്ച് 22ന് ആണു മരിച്ചത്. പകൽ വീട്ടിലാരും ഉണ്ടാകാറില്ല. വീടിന്റെ മേൽക്കൂരയിൽ പാകിയിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾ പലവട്ടം കുരങ്ങന്മാർ തകർത്തു.
ഉള്ളിലിറങ്ങുന്ന വാനരക്കൂട്ടം വീട്ടുസാധനങ്ങൾ നശിപ്പിച്ചാണു മടങ്ങാറുള്ളത്. പാകംചെയ്തു വയ്ക്കുന്ന ആഹാരം തട്ടികമഴ്ത്തുന്നതും പതിവായിരുന്നു. പുഷ്പാഭായി തൊഴിലുറപ്പു ജോലി കഴിഞ്ഞെത്തുമ്പോൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരിക്കും. നിർമാണ തൊഴിലാളിയായ മകനു രാത്രി ഭക്ഷണം നൽകാനും കഴിഞ്ഞിരുന്നില്ല. അരിയും പലവ്യഞ്ജനങ്ങളും വലിച്ചെറിഞ്ഞു നശിപ്പിക്കുന്ന വാനരക്കൂട്ടം തുണികളും വീട്ടുപകരണങ്ങളും എടുത്തുകൊണ്ടു പോകും. വിരട്ടിയോടിക്കാൻ ശ്രമിച്ചാൽ അക്രമാസക്തരാകും. വന്യമൃഗമെന്ന പരിഗണന ഉള്ളതിനാൽ ഇവയെ തുരത്തിയോടിക്കാൻ നാട്ടുകാർക്കു ഭയമാണ്.വ്യാഴാഴ്ചയും പുഷ്പാഭായി ജോലികഴിഞ്ഞെത്തിയപ്പോൾ ആഹാരമെല്ലാം നശിപ്പിച്ച നിലയിലായിരുന്നു. ഇന്നലെ പുഷ്പാഭായി പണിക്കു പോയില്ല. രാവിലെ അയൽവാസിയോടു കുരങ്ങന്മാർ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ഒരാഴ്ചയായി കുരങ്ങന്മാർ എല്ലാം നശിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു.
കുരങ്ങുകൾ നാടുവാഴുന്നു; ജീവിതം വഴിമുട്ടി ഒരു ജനത
വെള്ളറട∙ ഭർത്താവിൻെറ വിയോഗത്തിൽ മനം നൊന്തു കഴിയുമ്പോഴാണു വാനരക്കൂട്ടവും പുഷ്പാഭായിയെ ജീവിക്കാനനുവദിക്കാതായത്. തൊഴിലുറപ്പു തൊഴിലിൽ പങ്കെടുക്കുന്നവരോടും സമീപതാമസക്കാരോടുമെല്ലാം പുഷ്പാഭായി സങ്കടം പങ്കുവച്ചിരുന്നു. വീട്ടിൽ സൂക്ഷിക്കുന്നതെല്ലാം നശിപ്പിക്കുന്ന വാനരക്കൂട്ടം പുഷ്പാഭായിയെ കുറച്ചൊന്നുമല്ല ശല്യപ്പെടുത്തിയത്. ജോലികഴിഞ്ഞു മടങ്ങിയെത്തുമ്പോൾ രാവിലെ പാകംചെയ്തു വച്ചതെല്ലാം നശിപ്പിച്ചിട്ടിരിക്കുന്നതായിരുന്നു കഴിഞ്ഞ ഒരാഴ്ചയായിട്ടുള്ള പതിവു കാഴ്ച. നിർമാണ ജോലി കഴിഞ്ഞെത്തുന്ന മകനു രാത്രി ഭക്ഷണം കൊടുക്കാനും സ്വന്തം വിശപ്പകറ്റാനും വീട്ടിൽ ഒന്നും ബാക്കിയുണ്ടാകില്ല. വ്യാഴാഴ്ചയും വാനരക്കൂട്ടത്തിൻെറ താണ്ഡവമുണ്ടായിരുന്നു. പാകംചെയ്തു വച്ചിരുന്നതൊക്കെയും വാരിയെറിഞ്ഞ്, അരിക്കലവും കമിഴ്ത്തി, വാങ്ങിവച്ചിരുന്ന മുട്ടയും ഉള്ളിയുമൊക്കെ നശിപ്പിട്ടാണ് അവ മടങ്ങിയത്.
സമീപ താമസക്കാർ വീടുവിട്ടു മാറിത്താമസിച്ചപ്പോഴും മറ്റു സാഹചര്യങ്ങളില്ലാതിരുന്നതിനാൽ പുഷ്പാഭായി അവിടെത്തന്നെ തുടരുകയായിരുന്നു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പാടെ നശിപ്പിക്കുന്ന കുരങ്ങന്മാർ വിരട്ടാൻ ശ്രമിച്ചാൽ അക്രമാസക്തരാകാറുമുണ്ട്. കാട്ടിൽ ആഹാരവും വെള്ളവുമില്ലാത്തതും ചൂടു വർധിച്ചതുമാണു വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാൻ കാരണം. കൂട്ടത്തോടെയെത്തുന്ന വാനരന്മാരിൽനിന്നു സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷപ്പെടാൻപോലും പ്രയാസമാണ്. ദൂരെ മാറിനിന്ന് ഇവ വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നതു കണ്ടുനിൽക്കാനേ കഴിയൂ. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽനിന്നു പിടികൂടി അതിർത്തി വനങ്ങളിൽ കൊണ്ടുവിട്ട കുരങ്ങന്മാരാണു പെറ്റുപെരുകി ഗ്രാമീണർക്കു ഭീഷണിയാകുന്നത്.
കാട്ടിനുള്ളിൽ ഇവയ്ക്കു ഭക്ഷണമില്ല. നാട്ടിൽ വളർന്ന കുരങ്ങന്മാരായതിനാൽ ഇവയ്ക്കു മനുഷ്യരെ ഭയവുമില്ല. കൂനിച്ചി–കൊണ്ടകെട്ടി മലനിരകളുടെ അടിവാരത്തുള്ള കർഷകരെല്ലാം കൃഷിഭൂമി തരിശിടുകയാണ്. ടൗൺ സൗന്ദര്യവൽക്കരണത്തിൻെറ ഭാഗമായി നാഗർകോവിലിലും കന്യാകുമാരിയിലുംനിന്നു പിടികൂടി അതിർത്തി വനത്തിൽ കൊണ്ടുവിട്ട പന്നികളും നാട്ടുകാർക്കു ഭീഷണിയാണ്. രാത്രികളിൽ കാടിറങ്ങിവരുന്ന പന്നിക്കൂട്ടം മുന്നിൽ കാണുന്നതെല്ലാം ഉഴുതു മറിച്ചിട്ടാണു മടങ്ങുന്നത്. പുലർച്ചെ ടാപ്പിങ്ങിനുപോകുന്ന തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും അനേകമുണ്ട്. ഭൂമിക്കടിയിൽ വിളയുന്നതു പന്നികളും മുകളിൽ വിളയുന്നതൊക്കെ കുരങ്ങന്മാരും നശിപ്പിക്കുന്നുവെന്നാണു കർഷകരുടെ വിലാപം.