ആൾനൂഴിയിലെ (മാൻഹോൾ) തടസ്സം നീക്കാനായി ഇറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ആന്ധ്രയിൽ നിന്നുള്ള ഈരയ്യ (35), ആഞ്ജനേയ റെഡ്ഡി (34), ധാവത്തി നായിഡു (40) എന്നിവരാണു മരിച്ചത്. ഇവരെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യിച്ചതിനു കേസെടുത്ത പൊലീസ്, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സിവറിജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) കരാറുകാരനായി തിരച്ചിൽ വ്യാപകമാക്കി. മനപൂർവമല്ലാത്ത നരഹത്യയ്ക്കു ബെംഗളൂരു മഹാനഗരസഭയ്ക്കും (ബിബിഎംപി) ബിഡബ്ല്യുഎസ്എസ്ബിക്കും എതിരെയും കേസെടുത്തു.
സിവി രാമൻ നഗർ കഗ്ഗദാസപുര മെയിൻ റോഡിലെ 15 അടി താഴ്ചയുള്ള ആൾനൂഴിയിൽ രാത്രി പന്ത്രണ്ടരയോടെയാണു സംഭവം. തിങ്കളാഴ്ച രാത്രിയിലെ മഴയിൽ അഴുക്കുചാൽ അടഞ്ഞു റോഡിലേക്കു മലിനജലം കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ആൾനൂഴി വൃത്തിയാക്കാൻ ഈരയ്യയും റെഡ്ഡിയും ഇറങ്ങിയത്. താഴ്ചയിൽ ഓക്സിജന്റെ അഭാവത്തെ തുടർന്ന് ഇരുവരും ബോധരഹിതരായി.വിളിച്ചിട്ട് അനക്കമില്ലെന്നു കണ്ടതോടെ, ഇവർ എത്തിയ ട്രാക്ടറിന്റെ ഡ്രൈവർ ധാവത്തിയും കുഴിയിലേക്ക് ഇറങ്ങുകയായിരുന്നു.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നു ബയപ്പനഹള്ളി പൊലീസും അഗ്നിശമന സേനാ വിഭാഗവും എത്തി നടത്തിയ പരിശോധനയ്ക്കൊടുവിൽ മൂന്നു മൃതദേഹങ്ങളും രാത്രിതന്നെ പുറത്തെടുത്തു. 2008നു ശേഷം 57 തൊഴിലാളികളാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആൾനൂഴിയിൽ ശ്വാസംമുട്ടി മരിച്ചത്. വികാരാധീനമായ പകൽ മൂന്നു തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇന്നലെ ബൗറിങ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയതറിഞ്ഞ് ഒട്ടേറെ പൗരകർമികരാണ് (ശുചീകരണ തൊഴിലാളികൾ) അവസാനമായി ഒരുനോക്കു കാണാൻ തടിച്ചുകൂടിയത്. എന്നാൽ ആശുപത്രി കവാടത്തിൽ പൊലീസ് ഇവരെ തടഞ്ഞു.
സുരക്ഷാ യൂണിഫോമുകളും മാസ്കുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കണമെന്നത് പൗരകർമികരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. അപകടങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്നു ബിഡബ്ല്യുഎസ്എസ്ബി അധികൃതർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും എല്ലാ കുറ്റവും കരാറുകാരന്റെ തലയിൽ വച്ചുകെട്ടിയിട്ടു കാര്യമില്ലെന്നും പൗരകർമിക അസോസിയേഷനുകൾ പറയുന്നു.
10 ലക്ഷം രൂപവീതം നഷ്ടപരിഹാരം
അപകടസ്ഥലം സന്ദർശിച്ച നഗര വികസന മന്ത്രി കെ.ജെ.ജോർജ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഓട വൃത്തിയാക്കാൻ ബിബിഎംപിക്കു മതിയായ യന്ത്രസൗകര്യം ഉള്ളപ്പോൾ മൂന്നു തൊഴിലാളികൾ ആൾനൂഴിയിൽ ഇറങ്ങേണ്ടിവന്ന സാഹചര്യം മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒൗദ്യോഗിക റിപ്പോർട്ട് ലഭിച്ചതിനു ശേഷം കരാറുകാരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
സുരക്ഷാ സജ്ജീകരണങ്ങളൊരുക്കാത്തതിനെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നു മേയർ ജി.പത്മാവതി പറഞ്ഞു. മനുഷ്യരെ ആൾനൂഴികളിൽ ഇറക്കരുതെന്നു സുപ്രീംകോടതി 2014ൽ ഉത്തരവിട്ടിട്ടുണ്ട്. കോടതി വിധിയുടെ ലംഘനവും അന്വേഷണവിധേയമാക്കുമെന്നു മേയർ അറിയിച്ചു.
അതേസമയം, ബിഡബ്ല്യുഎസ്എസ്ബിയെ അറിയിക്കാതെയാണു കരാറുകാരൻ തൊഴിലാളികളെ ആൾനൂഴിയിൽ ഇറക്കിയതെന്നു ചീഫ് എൻജിനീയർ മഞ്ചുനാഥ് പറയുന്നു. അപകടം നിറഞ്ഞ ജോലിക്ക് ഇവരെ നിയോഗിച്ചതു കരാറുകാരന്റെ പിടിപ്പുകേടാണെന്നും ആരോപിച്ചു.
ആൾനൂഴി ദുരന്തങ്ങൾ–നാൾവഴി
∙ 2016 ഏപ്രിൽ നാലിന് ദൊഡ്ഡബെല്ലാപുരയിലെ കസ്ബാഗ് റോഡിൽ രണ്ടു തൊഴിലാളികളും രണ്ടു വഴിയാത്രികരും ആൾനൂഴിക്കുള്ളിൽ മരിച്ചു.
∙ 2015 ഓഗസ്റ്റ് 18ന് രണ്ടു തൊഴിലാളികൾ ജയമഹൽ പാലസ് റോഡിലെ ആൾനൂഴിക്കുള്ളിൽ കുടുങ്ങി മരിച്ചു.
∙ 2015 ജൂലൈ ആറിന് യെലഹങ്ക ന്യൂടൗണിൽ ആൾനൂഴിയിലിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു.