സി പി എം ബിജെപി സംഘർഷത്തിനിടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ മൂന്ന് സിപി എം പ്രവർത്തകർ അറസ്റ്റിൽ. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതോടെ ആശുപത്രിയിലെത്തിയ നൂറുകണക്കിന് രോഗികൾ വലഞ്ഞു.
നെയ്യാറ്റിൻകര സ്വദേശികളും സി പി എം പ്രവർത്തകരുമായ വിനയൻ,വിശാഖ്,രഞ്ജിത്ത് എന്നിവരാണ് പൊലീസ് പിടിയിലായത്.രാത്രി ഏഴുമണിയോടെ അത്യാഹിത വിഭാഗത്തിലെത്തിയ അക്രമികൾ ഒന്നരമണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.നേരത്തെ വഴുതൂരിൽ സി.പി.എം ബി.ജെ.പി സംഘട്ടനത്തിൽ പരുക്കേറ്റ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ആ എസ് എസ് പ്രവർത്തകൻ മണികണ്ഠനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മാരകായുധങ്ങളുമായെത്തിയ പത്തിലേറെ വരുന്ന സംഘം മണികണ്ഠനേയും ഒപ്പമുണ്ടായിരുന്ന വിഷ്ണു, രാജേഷ് എന്നിവരേയും വെട്ടിപ്പരുക്കേല്പിച്ചു. ഇവർ ആവശ്യപ്പെടുന്നതുപോലെ മെഡിക്കൽ റിപ്പോർട്ട് തയാറാക്കണമെന്ന് ഡോക്ടർമാരേയും ഭീഷണിപ്പെടുത്തി.ആശുപത്രി ഉപകരണങ്ങളും ഡോക്ടർമാരുടെ മുറികളും അടിച്ചു തകർത്തു.പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒപികൾ ബഹിഷ്ക്കരിച്ച ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ പ്രതിഷേധം നൂറുകണക്കിനു രോഗികളെയാണ് ദുരിതത്തിലാക്കിയത്.അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്.