കോഴിക്കോടിന്റെ മലയോര മേഖലയിൽ കവർച്ചാ സംഘം വിലസുന്നു. രണ്ടാഴ്ചയ്ക്കിടെ കവർന്നത് നൂറു പവൻ സ്വർണം. പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിനകത്തു കയറുന്നത്.
മലയോര മേഖലയായ കൊടിയത്തൂർ, കാരശേരി പഞ്ചായത്തു പരിധിയിലാണ് വ്യാപകമായ കവർച്ച. വലിയപറമ്പ് സ്വദേശി ഹംസയുടെ വീട്ടിൽനിന്ന് കവർന്ന് 60 പവനും പതിനാറായിരം രൂപയും. വട്ടോളി സ്വദേശി മജീദിന്റെ വീട്ടിൽനിന്ന് അഞ്ചു പവൻ കവർന്നു. കൊടിയത്തൂർ എരഞ്ഞിമാവ് സ്വദേശി ഗഫൂറിന്റെ വീട്ടിൽനിന്ന് 20 പവനും ആറായിരം രൂപയും നഷ്ടപ്പെട്ടു. ചില വീടുകളിൽ നിന്ന് കവർന്നതാകട്ടെ അര പവൻ മുതൽ രണ്ടു പവൻ വരെ. ഇതു വരെ, ഒരു ഡസൻ വീടുകളിൽ കവർച്ച നടന്നു. ഇതിനു പുറമെ, കവർച്ചാ ശ്രമങ്ങൾ നിരവധി. മോഷ്ടാക്കൾ വിലസുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തി.
മഴക്കാലത്ത് മോഷ്ടാക്കളുടെ വിളയാട്ടം പതിവാണ്. ഇക്കുറി ഈ പതിവു തെറ്റിച്ച് കവർച്ചാം സംഘം വിലസുന്നത് വേനൽക്കാലത്തും. വീടു പൂട്ടി പുറത്തു പോകുന്നവർ അതതു സ്റ്റേഷനുകളിൽ അറിയിക്കാൻ പൊലീസ് നിർദ്ദേശം നൽകി. കള്ളൻമാരെ പിടിക്കാൻ നാട്ടുകാർ ചെറിയ സംഘങ്ങളായി തിരിഞ്ഞ് രാത്രി കറങ്ങുന്നുണ്ട്.