പൊലീസിനെ ഭയന്നോടിയ മോഷ്ടാവ് പെരിയാറിൽ വീണ് മുങ്ങിമരിച്ചു. മാലപൊട്ടിച്ച ശേഷം ബൈക്കിൽ രക്ഷപെടുന്നതിന് ഇടയായിരുന്നു മരണം.ഒപ്പമുണ്ടായിരുന്ന യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി മോഷണക്കേസിൽ പ്രതിയായ ആലുവ കുന്നുകര സ്വദേശി കാഞ്ഞിരപറമ്പിൽ നിഷാദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആഷിക്കിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേര്യമംഗലം തലക്കോട് നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപെട്ടെത്തിയതാണെന്ന് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് മൂന്നാർ- ആലുവ റൂട്ടിൽ പൊലീസ് പരിശോധന ശക്തമാക്കി. തോട്ടയ്ക്കാടുകര ഭാഗത്ത് പൊലീസ് സംഘത്തെ കണ്ട പ്രതികൾ ബൈക്കുമായി ഇടറോഡിലേക്ക് കയറി. പിന്നാലെ പൊലീസും. റോഡ് പെരിയാർ തീരത്ത് അവസാനിച്ചതോടെ ബൈക്കുപേക്ഷിച്ച് ഇരുവരും പുഴയിൽ ചാടി.
നാട്ടുകാരാണ് ആഷിക്കിനെ രക്ഷപെടുത്തിയത്. ഇവർ ഉപയോഗിച്ച ബൈക്കും മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ബാഗിൽ നിന്ന് പൊട്ടിച്ചെടുത്ത മാലയ്ക്കു പുറമേ ആയുധവും ലഹരി വസ്തുക്കളും കണ്ടെത്തി.