തിരുവനന്തപുരം പൂവാറിൽ മോഷണ പരമ്പര. രണ്ട് കുരിശടികളും ക്ഷേത്രവുമാണ് കള്ളന്മാർ കുത്തിത്തുറന്നത്. ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണ പൊട്ടുകളും വിളക്കുകളും നഷ്ടപ്പെട്ടു.
പൂവാറിന് സമീപം പുത്തൻകട ഉണ്ണിമിശിഖാ ദേവാലയത്തിനു മുന്നിലെ കുരിശടിയിലും ഇതേ പള്ളിക്ക് കീഴിലെ അപ്പട്ടുവിള വേളാങ്കണ്ണിമാതാ കുരിശടിയിലും അരുമാനൂർ തമ്പുരാൻ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.പുലർച്ചെ പള്ളിയിലും ക്ഷേത്രത്തിലും എത്തിയ ഭക്തരാണ് മോഷണ വിവരം അറിഞ്ഞത്.കുരിശടികളിലെ കണ്ണാടി ചില്ലുകൾ ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.കാണിക്കവഞ്ചികളിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിൽ നിന്ന് നിലവിളക്കും സ്വർണ്ണപൊട്ടുകളും കാണിക്കവഞ്ചിയും നഷ്ടപ്പെട്ടു.ആരാധനാലയങ്ങളിൽ മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം മുളക് പൊടി വിതറിയിട്ടുണ്ട്.അതിനാൽ ഒരേ സംഘംതന്നെയാണ് മൂന്നിടത്തും മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.