കോഴിക്കോട് കരിക്കാംകുളത്ത് ബവ്റിജസ് ഔട്ട്്ലെറ്റ് കുത്തിതുറന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ചു. ജില്ലയിൽ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മദ്യവിൽപന ശാല കുത്തിതുറക്കുന്നത്.
കോഴിക്കോട് നഗരത്തിലെ കരിക്കാംകുളത്തെ ബവ്റിജസ് ഔട്ട്െലറ്റാണ് കുത്തിതുറന്നത്. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടർ പൊളിച്ച് ഉയർത്തിയ നിലയിലാണ്. കടയിലെ ലോക്കറിൽ പതിനഞ്ചു ലക്ഷം രൂപ സൂക്ഷിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. വിരലിൽ എണ്ണാവുന്ന മദ്യക്കുപ്പികൾ മാത്രമാണ് നഷ്ടപ്പെട്ടത്. പരിസരത്തെ സിസിടിവി ക്യാമറയിൽ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നമ്പർ പ്ലേറ്റില്ലാത്ത കാറിലാണ് മോഷ്ടാക്കൾ എത്തിയത്. മദ്യക്കുപ്പികൾ മോഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നു.
പണം സൂക്ഷിച്ചിരുന്ന ലോക്കർ മോഷ്ടാക്കൾ തൊട്ടിട്ടില്ല. ജില്ലയിൽ ഈയിടെ നടന്ന മദ്യശാല കവർച്ചകൾക്കെല്ലാം സാമ്യമുണ്ട്. സമാനമായ കുറ്റകൃത്യം ചെയ്യുന്ന രണ്ടു പേരെ പൊലീസ് സംശയിക്കുന്നു. മദ്യപിക്കാൻ മദ്യശാല കുത്തിതുറക്കലാണ് ഇവരുടെ പതിവ്. എവിടെയും പണം കവരാത്തതിനാൽ ഉദ്ദേശ്യം മദ്യക്കുപ്പികൾ മാത്രമാണെന്ന നിഗമനത്തിലാണ് പൊലീസ്.