അധ്യാപകരെ നാം മാതാപിതാക്കൾക്കും ദൈവത്തിനും തുല്യമായാണ് കാണുന്നത്. എന്നാൽ വടക്കേ ഇന്ത്യയിലെ ഈ വിദ്യാലയത്തിൽ നടന്ന സംഭവം എല്ലാ അധ്യാപകർക്കും അപമാനമായിരിക്കുകയാണ്. ഗ്യാനോടി വിദ്യാമന്ദിർ എന്ന് പേരായ സ്‌കൂളിൽ , സ്‌കൂൾ ഫീസായി 4000 രൂപ അടക്കാൻ വൈകി എന്ന് പറഞ്ഞു അദ്ധ്യാപിക 6 വയസ്സുകാരി വിദ്യാർത്ഥിനിയുടെ തലമുടി പിഴുതെടുക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് നിന്നും കഷണ്ടി ബാധിച്ച പോലെ കുട്ടിക്ക് തലമുടി നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവ ദിവസം സ്‌കൂൾ വിട്ടു വന്ന കുട്ടി, വളരെ ഭയന്നിരുന്നു. ഇനി സ്‌കൂളിലേക്ക് പോകുന്നില്ല എന്ന് വാശിപിടിച്ച കുട്ടിയിൽ നിന്നും അച്ഛൻ വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയായിരുന്നു. അപ്പോഴാണ് , ഫീസ് ചോദിച്ച അധ്യാപിക, ഫീസ് അടക്കാത്ത കാരണത്താൽ ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് തന്നെ ചീത്ത പറയുകയും മുടിയിൽ പിടിച്ചു ശക്തമായി കുലുക്കുകയും ചെയ്തത് എന്ന് കുട്ടി പറയുന്നു. തന്റെ മകൾ പ്രാഞ്ചി സംഭവത്തിനു ശേഷം ഏറെ തകർന്ന അവസ്ഥയിലാണ് എന്ന് പിതാവ് അഖിലേഷ് ഗുപ്ത പറഞ്ഞു.
താൻ നഗരത്തിൽ ഒരു ചെറിയ സ്റ്റുഡിയോ നടത്തുകയാണ് എന്നും അതിൽ നിന്നും മികച്ചവരുമാനം കിട്ടാഞ്ഞതിനാലാണ് ഫീസ് വൈകിയത് എന്നും അഖിലേഷ് പറയുന്നു. സംഭവം അറിഞ്ഞ ഉടനെ തന്റെ കൈയ്യിലുള്ള സമ്പാദ്യം എല്ലാം എടുത്ത് അഖിലേഷ് ഫീസ് അടച്ചു. തുടർന്ന് സംഭവത്തെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് തന്നെ ഉപദ്രവിച്ച രേഖ നായർ എന്ന അധ്യാപികയെ കണ്ടപ്പോൾ പ്രാഞ്ചി വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു.
തങ്ങളുടെ സ്‌കൂൾ കുട്ടികളെ ശിക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറഞ്ഞ സ്‌കൂൾ അധികൃതർ, സംഭവത്തിൽ പ്രതിയായ അധ്യാപയ്കയെ ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തു. എന്നാൽ സ്‌കൂളുകാർ സ്വീകരിച്ച ശിക്ഷ നടപടിയിൽ താൻ തൃപ്തനല്ല എന്നും, തന്റെ മകൾക്ക് നീതി ലഭിക്കുന്നതിനായി കേസുമായി മുന്നോട്ട് പോകുമെന്നും അഖിലേഷ് പറഞ്ഞു. ഫീസ് ശേഖരിക്കുക എന്നത് അധ്യാപികയുടെ ചുമതലയാണ് എന്നാൽ , അതിനായ് സ്വീകരിച്ച മാർഗം ശരിയായില്ല എന്ന് സ്‌കൂൾ അധികൃതർ തന്നെ സമ്മതിക്കുന്നു.