മുംബൈയില്‍ ഓസ്ട്രേലിയന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. സ്ഥിരമായി ഉപയോഗിക്കുന്ന ടാക്സിയുടെ ഡ്രൈവറില്‍ നിന്നാണ് പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായത്..
ദക്ഷിണമുംബൈയിലെ കൊളാബയിലാണ് സംഭവം. ആറുമാസത്തെ സ്റ്റുഡൻറ് വിസയിൽ ഓസ്ട്രേലിയിൽനിന്നും മുംബൈയിലെത്തിയ വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. പഠനസ്ഥലത്തുനിന്നും ഹോസ്റ്റലിലേക്കുള്ള യാത്രയ്ക്കിടെ ഇരുപതുകാരിയായ പെൺകുട്ടിയെ ഡ്രൈവർ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സീറ്റ് ബൽറ്റ് ഇടാനെന്ന വ്യാജേന ടാക്സിയുടെ പിൻസീറ്റിലെത്തിയ ഡ്രൈവർ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി വെളിയിലിറങ്ങി ബഹളംവച്ചതോടെ കാറുമായി ഇയാൾ കടന്നുകളഞ്ഞു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടി പൊലീസിൽ പരാതിനൽകി. പ്രതിക്കായി അന്വേഷണം നടത്തിയപൊലീസ്, മുംബൈ വർളി സ്വദേശിയായ ജിയാ ഉൽ അൻസാരിയെന്ന കാർഡ്രൈവറെ അറസ്റ്റ്ചെയ്തു. പെൺകുട്ടി സ്ഥിരമായി ഉപയോഗിച്ചിരുന്ന ടാക്സിയുടെ ഡ്രൈവറായിരുന്നതിനാൽ പ്രതിയെ കണ്ടെത്തുന്നതിന് താമസമുണ്ടായില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പന്നീട് പൊലീസ് കസ്റ്റഡിയിൽവിട്ടു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം മാനഭംഗത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.