ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാർഥിയെ കൈത്തണ്ട മുറിച്ച നിലയിൽ കണ്ടെത്തി. പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. എന്നാൽ ഹാജർ കുറവായതിനാൽ സർവകലാശാലയാണ് പരീക്ഷക്ക് വിലക്കിയതെന്ന് കോളജ് അധികൃതർ വിശദീകരിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാം വർഷ ഇഗ്ളീഷ് ബിരുദവിദ്യാർഥിയും വടക്കാഞ്ചേരി ഏങ്കക്കാട് തെക്കേത്തല വീട്ടിൽ ഡിറ്റോയുടെ മകനുമായ ഡെൽസണെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെ കോളജിലെ ശുചിമുറിയിലാണ് ഡെൽസണെ കൈത്തണ്ട മുറിച്ച നിലയിൽ കണ്ടെത്തിയത്. നാലാം സെമസ്റ്റർ പരീക്ഷ എഴുതാൻ ഫീസടച്ചെങ്കിലും ഹാജരില്ലാത്തതിന്റെ പേരിൽ കോളജ് അധികൃതർ വിലക്കിയതാണ് ജീവനൊടുക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് സഹപാഠികൾ ആരോപിച്ചു.
എന്നാൽ അടിപിടിയിൽ പൊലീസ് കേസെടുക്കുകയും കോളജിൽ അച്ചടക്കം ലംഘിക്കുകയും ചെയ്തതോടെ ഒന്നര വർഷം മുൻപ് ഡെൽസണെ കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിരുന്നൂവെന്ന് കോളജ് അധികൃതർ പറഞ്ഞു. ഇതിന് ശേഷം പലപ്പോഴും ഡെൽസൺ ക്ളാസിലെത്തിയിരുന്നില്ല. അതിനാൽ ഹാജർ വളരെ കുറവായതിനാൽ സർവകലാശാലയാണ് പരീക്ഷക്ക് വിലക്കിയതെന്നും കോളജ് വിശദീകരിക്കുന്നു.
ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ ശേഷം ഇരിങ്ങാലക്കുടയിലെ ഒരു ജിമ്മിൽ താമസിച്ച് ജോലി ചെയ്താണ് ഡെൽസൺ പഠിച്ചിരുന്നത്.ഏതാനും ദിവസം മുൻപ് അവിടെ നിന്നും പുറത്താക്കിയതോടെ ഹോസ്റ്റലിൽ താമസിക്കാൻ വീണ്ടും അപേക്ഷിച്ചിരുന്നു. കൈക്ക് മുറിവേറ്റ് രക്തം പോയ ഡെൽസണെ ആശുപത്രിയിൽ ചികിത്സയിലാണങ്കിലും അപകടകരമായ അവസ്ഥയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.