മറൈൻ ഡ്രൈവിൽ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ പൊലീസ് നോക്കിനില്‍ക്കെ ശിവസേനക്കാര്‍ ചൂരലിനടിച്ചു വിരട്ടിയോടിച്ചു. വനിതാസംരക്ഷണമെന്ന ബാനറുമായി എത്തിയ ഇരുപതോളം പേരാണ് അക്രമണം നടത്തിയത്. ആറുപേര്‍ പിന്നീട് അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു. പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി.
വൈകിട്ട് അഞ്ചുമണിയോടെ മറൈൻ ഡ്രൈവിലെ കുടചൂടി പ്രേമം നിർത്തലാക്കുക എന്ന ബാനറുമായെത്തിയ ഇരുപതോളം പേരാണ് അസഭ്യം വിളിയുമായി അക്രമം നടത്തിയത്.
ഇതൊക്ക നടക്കുമ്പോളഅ സെൻട്രൽ എസ്ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ നോക്കിനിന്നു. മാധ്യമങ്ങളെയടക്കം വിവരമറിയിച്ചശേഷമായിരുന്നു ശിവസേനയുടെ പ്രകടനം. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീഴ്ച സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മിഷണര്‍ അന്വേഷിക്കും.
അക്രമം നടത്തിയവരില്‍ ടി. ആർ. ദേവൻ, കെ.വൈ. കുഞ്ഞുമോൻ, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആർ. ലെനിൻ, കെ.കെ. ബിജു എന്നിവര്‍ പിന്നീട് അറസ്റ്റിലായി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. അക്രമത്തിലും പൊലീസ് വീഴ്ചയിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.