കോഴിക്കോട് മുക്കത്ത് മതപഠന ശാലയിൽ പത്തു വയസുകാരന്‍ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയായി. സംഭവത്തില്‍ രണ്ടു മുതിർന്ന വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍പോയ ഇരുവര്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പത്തു വയസുകാരനായ വിദ്യാർഥിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. മതപഠനത്തിനും സ്കൂളിലേക്കും പോകാൻ വിദ്യാർഥി മടികാണിച്ചതോടെ രക്ഷിതാക്കൾക്കു സംശയമായി. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മുതിർന്ന വിദ്യാർഥികൾ പതിവായി പീഡിപ്പിക്കുന്ന വിവരം പുറത്തുവന്നത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആൺകുട്ടി ഭയപ്പെട്ടു.
പരാതി ഉയർന്നതോടെ പ്രശ്നം ഒത്തുതീർപ്പാക്കാനും ശ്രമം തുടങ്ങി. പക്ഷേ, കുട്ടിയുടെ രക്ഷിതാക്കൾ കുറ്റവാളികൾക്കു തക്കതായ ശിക്ഷ വേണമെന്ന നിലപാടിലായിരുന്നു. മുക്കം പൊലീസ് കേസെടുത്തതോടെ മുതിർന്ന വിദ്യാർഥികൾ മുങ്ങി. ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മറ്റൊരു പ്രതിക്ക് ഇരുപ്പത്തി രണ്ടു വയസും. പീഡിപ്പിച്ചവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.