തൃശൂരിൽ വനിത പൊലീസ് സബ് ഇൻസ്പെക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിനതടവ്. നാല് വർഷം മുൻപ് നടന്ന കേസിൽ ചേലക്കര സ്വദേശി രതീഷാണ് ശിക്ഷിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് വനിതാ എസ്.ഐയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ചേലക്കര പുലാക്കാട് വടക്കേക്കര വീട്ടിൽ രതീഷാണ് ശിക്ഷിക്കപ്പെട്ടത്. 2012 സെപ്തംബർ 28ന് രാത്രി എട്ട് മണിക്കായിരുന്നു സംഭവം. വനിത എസ്. ഐ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ വഴിയിൽ ഒളിച്ചിരുന്ന രതീഷ് കടന്ന് പിടിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളിമാറ്റി ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ വനിത എസ്.ഐ ബഹളം വച്ചതോടെ പരിസരവാസികൾ ഓടിക്കൂടി. ഇത് കണ്ട് രതീഷ് ഓടിരക്ഷപെട്ടു.
ചേലക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിപിടിയിലായിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ 11 സാക്ഷികളയടക്കം വിസ്തരിച്ച ശേഷമാണ് രതീഷിനെ കുറ്റക്കാരനെന്ന് കണ്ടതും ശിക്ഷ വിധിച്ചതും. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ പീഡനശ്രമം ഗൗരവപൂർവം കാണണമെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി പയസ് മാത്യു, ബബിൽ രമേഷ് എന്നിവർ പങ്കെടുത്തു.