നെടുമ്പാശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഏഴു ഗുണ്ടകൾ പിടിയിൽ. കാർ വാടകയ്ക്ക് കൊടുത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് യുവാവിനെ മോചിപ്പിച്ചത്.
ഇന്നലെ രാത്രിയാണ് നെടുമ്പാശേരി അത്താണിയിൽ നിന്ന് ചേർത്തല സ്വദേശി ഷാനവാസിനെ തട്ടികൊണ്ടുപോയത്. ബന്ധുക്കളോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു ഗുണ്ടാസംഘം കാർ തടഞ്ഞു നിർത്തി ഷാനവാസിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയത്. ഷാനവാസിനൊപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞ് ബഹളം വച്ചപ്പോൾ കുട്ടിയെ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ബന്ധുക്കൾ ഉടൻ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചുകിലോമീറ്ററിനിപ്പുറം പറവൂർ കവലയിൽ നിന്ന് ഗുണ്ടാസംഘത്തെ പിടികൂടി ഷാനവാസിനെ മോചിപ്പിച്ചു. ചേർത്തല സ്വദേശികളായ രാജേഷ്,പ്രമോദ്,പ്രശാന്ത്,സജിത്ത്,നീരജ്,വൈക്കം സ്വദേശികളായ വികാസ്,അഖിൽ എന്നിവരാണ് അറസ്റ്റിലായത്.