മലപ്പുറം പുലാമന്തോളിൽ കവർച്ചശ്രമത്തിനിടെ ജ്വല്ലറി ഉടമക്ക് നേരെ നിറയൊഴിക്കാൻ ഉപയോഗിച്ച തോക്ക് ഗൾഫിൽ നിന്നെത്തിച്ചത്. കവർച്ച നടത്താനെത്തിയ പ്രതി ഇരുമ്പിളിയം സ്വദേശി ആഷിഖ് റഹ്മാൻ പൊലീസ് കസ്റ്റഡിയിലാണ്.
മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന ആഷിഖ് റഹ്മാൻ ഗൾഫിൽ നിന്നാണ് കൈത്തോക്ക് കൊണ്ടുവന്നത്. കളിക്കോപ്പുകൾക്കിടെ ഒളിപ്പിച്ചാണ് തോക്ക് കടത്തിയത്. ആഢംബര ജീവിതം നയിക്കുന്ന ആഷിഖ് റഹ്മാൻ കൂടുതൽ പണമുണ്ടാക്കാനാണ് സ്വർണക്കടയിൽ കവർച്ച നടത്താൻ തീരുമാനിച്ചതെന്നാണ് സംശയം. വെടിയേൽക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് സ്വർണക്കടയുടെ ഉടമ പറയുന്നു.
സംഭവസ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാരുടെ മർദനമേറ്റ പരുക്കുകളുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ് പ്രതി. നേരത്തെ രണ്ടു വിവഹം കഴിഞ്ഞ ആഷിഖ് റഹ്മാൻ മൂന്നാമത്തെ വിവാഹത്തിന് ഒരുങ്ങുബോഴാണ് പിടിയിലാവുന്നത്.
രണ്ടു വർഷം മുൻപു വരേയും മൊയ്തീൻകുട്ടി എന്നായിരുന്നു ആഷിഖ് റഹ്മാന്റെ പേര്. ഒൗദ്യോഗിക രേഖകളിൽ നിന്നടക്കം ആദ്യപേര് മാറ്റിയതിന്റെ കാരണവും വ്യക്തമല്ല.