പൂണെ ഇൻഫോസിസിൽ കോഴിക്കോട് സ്വദേശിനി രസീലരാജു കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൂണെ പൊലീസിനെ സമീപിച്ചു. കൊലപാതകത്തിൽ പിടിയിലായ സുരക്ഷാജീവനക്കാരനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, രസീലയുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരതുക നാളെ കൈമാറുമെന്ന് ഇൻഫോസിസ് അറിയിച്ചു.
പൂണെ പൊലീസ് കമ്മീഷണർ രശ്മി ശുക്ലയ്ക്കു മുൻപാകെ നേരിട്ടെത്തിയാണ് ബന്ധുക്കൾ നിവേദനം സമർപ്പിച്ചത്. പിടിയിലായ സുരക്ഷാജീവനക്കാരനും അസം സ്വദേശിയുമായ ബബെൻ സൈകിയെകൂടാതെ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. ബന്ധുക്കളുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ച കമ്മിഷണർ, അന്വേഷണത്തിൽ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. കൊലപാതകം നടത്തിയത് ഒരാൾതന്നെയാണെന്നാണ് സാഹചര്യത്തെളിവുകളും വിരൽചൂണ്ടുന്നത്. ഓഫീസിൽ മാറ്റാരുമെത്തിയിട്ടില്ലെന്നത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ബന്ധുക്കൾക്കുമാത്രം കമ്മിഷണർ അനുമതിയും നൽകി.
എന്നാൽ, ജോലിസ്ഥലത്ത് മേലധികാരികളുടെ ഭാഗത്തുനിന്നും രസീല അനുഭവിച്ചിരുന്ന നിരന്തരഉപദ്രവങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തുമെന്ന് കമ്മിഷണർ ഉറപ്പുനൽകി. ഇതുസംബന്ധിച്ചുള്ള അന്വേഷണം ഊർജിതമാക്കാൻ ഡിസിപിക്ക്, നിർദേശവും നൽകിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ ഉജ്വൽ നിഗത്തെ കേസ് ഏൽപ്പിക്കണമെന്ന ബന്ധക്കളുടെ ആവശ്യവും കമ്മിഷണർ തത്വത്തിൽ അംഗീകരിച്ചു.
അതേസമയം, പൂണെ ഇൻഫോസിസ് അധികൃതരുമായും ബന്ധുക്കൾ ചർച്ചനടത്തി. നൽകാമെന്നേറ്റ നഷ്ടപരിഹാരതുക സംബന്ധിച്ച സമ്മതപത്രത്തിൽ ഇരുകൂട്ടരും ഒപ്പുവച്ചു. രസീലയുടെ പിതാവ് രാജു, സഹോദരൻ ലിജിൻ, അമ്മാവനായ സുരേഷ് തുടങ്ങിയവർക്കൊപ്പം പൂണെ മലയാളി ഫെഡറേഷൻ, പൂണെ കേരളീയസമാജം ഭാരവാഹികളും ചർച്ചകളിൽ പങ്കെടുത്തു. കഴിഞ്ഞമാസം 29നാണ് പൂണെ ഇൻഫോസിസ് ക്യാംപസിൽ, ഐടി ഉദ്യോഗസ്ഥ രസീലാജു കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരക്ഷാജീവനക്കാരനെ അന്നുതന്നെ പൊലീസ്പിടികൂടുകയായിരുന്നു. ഈ മാസം ഏഴിന് കേസ് പരിഗണിച്ച പൂണെ ശിവാജിനഗർ മജിസ്ട്രേറ്റ് കോടതി പ്രതി ബബെൻ സൈകിയയെ ജുഡീഷ്യൽ കസ്റ്റഡിയിവിട്ടിരിക്കുകയാണ്. കസ്റ്റഡി കാലാവധി ഈ മാസം 21ന് അവസാനിക്കും