പത്തനംതിട്ട കോന്നിയിൽ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മദ്യശാല തുറക്കാനുള്ള ശ്രമത്തിനിടെ സംഘർഷം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ നിലയുറപ്പിച്ചത് ആശങ്കയ്ക്കിടയാക്കി. അടൂർ പ്രകാശ് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
ഒരാഴ്ചയായി നാട്ടുകാരും ജനപ്രതിനിധികളും ബവ്റിജസ് വിൽപനശാല തുറക്കുന്നതിനെതിരെ പ്രതിഷേധത്തിലായിരുന്നു. അടൂർ പ്രകാശ് എംഎൽഎയുടെ നേതൃത്വത്തിൽ മാങ്കുളം പാത ഉപരോധിച്ചു. പൊലീസ് സുരക്ഷയോടെ ബവ്റിജസ് വിൽപനശാല തുറന്നു. ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ വിൽപന തുടങ്ങാനായില്ല. ഇതിനിടെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്ന സുനിത ബഷീർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസ് ഇടപെടാൻ ശ്രമിച്ചത് തർക്കത്തിനിടയാക്കി. പിന്നീട് പ്രതിഷേധക്കാർ സുനിതയെ ആശുപത്രിയിലേയ്ക്ക് മാറ്റി. ജനവാസ മേഖലയിൽ മദ്യവിൽപനശാല തുറക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയുമെന്നാണ് ജനങ്ങളുടെ നിലപാട്.
മദ്യവിൽപനശാല മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിന് ശ്രമം തുടങ്ങിയെന്നാണ് വിവരം. എന്നാൽ ഇത് രേഖാമൂലം ഉറപ്പിക്കാൻ ഉദ്യോഗസ്ഥർ തയാറല്ല. പ്രദേശത്ത് പൊലീസിന്റെ സാന്നിധ്യം കൂട്ടിയിട്ടുണ്ട്.