ജില്ലാ ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്താൻ പൊലീസ് നടത്തിയത് 33 മണിക്കൂർ നീണ്ട അന്വേഷണം. എട്ടു ടവറുകളിലെ എട്ടു ലക്ഷത്തിലേറെ നമ്പരുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. രാവും പകലുമില്ലാതെ നാടൊട്ടുക്ക് അരിച്ചുപെറുക്കിയതിനൊപ്പം ശാസ്ത്രീയമായ അന്വേഷണങ്ങളും സമാന്തരമായി നടത്തി.അന്വേഷണത്തിനു കോഴഞ്ചേരി സിഐ ബി.അനിലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചിരുന്നു.
ആറന്മുള എസ്ഐ കെ.അജിത്കുമാറിനു പുറമെ നാല് എസ്ഐമാർ, രണ്ട് വനിതാ സിവിൽ പൊലീസ് ഓഫിസർമാർ, സൈബർ സെല്ലിലെ എട്ടു പൊലീസുകാർ, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസുകാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘം ഉണ്ടാക്കിയത്. ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, ഡിവൈഎസ്പി വിദ്യാധരൻ എന്നിവർക്കായിരുന്നു മേൽനോട്ടം.
കുലശേഖരപതി, മൈലപ്ര, കുമ്പഴവടക്ക്, റാന്നി എന്നിവിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഉറക്കമൊഴിഞ്ഞു രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. യുവതിയുടെ മൊബൈൽ നമ്പർ കണ്ടെത്താനും പൊലീസ് അക്ഷീണ പരിശ്രമം നടത്തി. സിസിടിവി ദൃശ്യങ്ങളിൽ യുവതി ഫോണിൽ സംസാരിക്കുന്നതായി കണ്ട സമയങ്ങൾ വച്ച് പൊലീസ് മണിക്കൂറുകളോളം അന്വേഷണം നടത്തി. ഈ സമയങ്ങളിലെല്ലാം ഉപയോഗിക്കപ്പെട്ട മൊബൈൽ നമ്പർ ഏതാണ് എന്നു കണ്ടെത്താനാണ് പൊലീസ് ശ്രമിച്ചത്. വൈകിട്ടോടെ ഏതാനും നമ്പരുകളുടെ പട്ടിക വരെ തയാറാക്കിയിരുന്നു. അതിനിടെയാണ് വെച്ചൂച്ചിറയിൽനിന്നു സൂചന ലഭിച്ചത്.