മഞ്ചേരി: അച്ഛനും അമ്മയും വഴിപിരിഞ്ഞു. ദിവസങ്ങളായി ഫ്ലാറ്റിൽ തനിച്ചുകഴിയുന്ന സഹോദരങ്ങളുടെ രക്ഷയ്ക്കു ജില്ലാ ബാല സംരക്ഷണ യൂണിറ്റ് എത്തി. ഇരുവരെയും ഫ്ലാറ്റിൽനിന്നു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മഞ്ചേരിക്കടുത്തുള്ള ഒരു ഫ്ലാറ്റിലാണ് പത്താം ക്ലാസുകാരിയും ഏഴാം ക്ലാസുകാരനും താമസിച്ചിരുന്നത്. നാലുമാസം മുൻപാണ് മാതാവിനും അമ്മൂമ്മയ്‌ക്കും ഒപ്പം ഇവരിവിടെ എത്തിയത്. പിതാവു തിരുവനന്തപുരത്തു മറ്റൊരു വിവാഹം കഴിച്ചു കഴിയുകയാണ്. ഇതിനിടെ അമ്മ വിദേശത്തു ജോലി തേടിപ്പോയി. അമ്മൂമ്മ വല്ലപ്പോഴും ഫ്ലാറ്റിൽ എത്തും. കുട്ടികൾ തനിച്ചു താമസിക്കുന്നെന്നു രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണം നടത്തി.
യൂണിറ്റിനു കീഴിലെ സോഷ്യൽ വർക്കർ റൂബി രാജ്, കൗൺസലർ ദീപ്തി എന്നിവർ ഫ്ലാറ്റിലെത്തി. പോഷകാഹാരവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാത്ത നിലയിലായിരുന്നു കുട്ടികളെന്ന് അധികൃതർ പറഞ്ഞു. മുതിർന്നകുട്ടി 11 ദിവസമായി സ്കൂളിൽ പോയിട്ടില്ല. അമ്മ അയച്ചുകൊടുക്കുന്ന പണം ഉപയോഗിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. ഫ്ലാറ്റ് വാടക നൽകിയിരുന്നതും ചെലവ് നടത്തിയിരുന്നതും മുതിർന്ന കുട്ടിയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ‌്ല്യുസി) ചെയർമാൻ ഷരീഫ് ഉള്ളത്തിനു മുൻപാകെ ഇരുവരേയും ഹാജരാക്കി. തുടർന്ന് സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി. കുട്ടികൾക്ക് ആവശ്യമായ സംരക്ഷണവും കൗൺസലിങ്ങും നൽകുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ സമീർ മച്ചിങ്ങൽ അറിയിച്ചു.