അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ പ്രതികളായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ , ടി വി രാജേഷ് എംഎൽഎ എന്നിവരുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സിബിഐ അന്വേഷണത്തെ എതിർക്കാൻ പ്രതിഭാഗം മുന്നോട്ടുവച്ച കാര്യങ്ങളെല്ലാം അപ്രസക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തീർപ്പാക്കിയത്. സിംഗിൾ ബെഞ്ച് കേസ് ഡയറി പരിശോധിച്ചില്ലെന്നയാരുന്നു പ്രധാന ആക്ഷേപം. ഡിവിഷൻ ബെഞ്ച് കേസ് ഡയറി വിശദമായി പരിശോധിച്ചു. സിബിഐ അന്വേഷണത്തിന് വിടാൻ മതിയായ കാരണങ്ങളുണ്ടെന്ന് ഈ പരിശോധനയിൽ മനസിലായെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഒരിക്കൽ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ വീണ്ടും അന്വേഷണം നടത്തുന്നതിന് മുൻപ് പ്രതികളുടെ ഭാഗം കേൾക്കണമെന്നായിരുന്നു മറ്റൊരുവാദം. അത് ആവശ്യമില്ലെന്നും ഡിവിഷൻ അറിയിച്ചു. അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആക്രമണത്തിന് പ്രതികാരം എന്ന രീതിയിലാണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതക്കേസിൽ സത്യാവസ്ത പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണം.. സംസ്ഥാന ജില്ലാ പൊലീസ് മേധാവിമാരും ആഭ്യന്തരസക്രട്ടറിയും ഈ ആവശ്യം ഉന്നയിച്ചിരുന്നെന്നും കോടതി വ്യക്തമാക്കി. കേസ് അന്വേഷണത്തിലെ വീഴ്ചകൾ കോടതിയുടെ മനസാക്ഷിയെ ഉലയ്ക്കുന്നതാണെന്നും ഷൂക്കൂറിന്റെ മാതാവിന്റെ കണ്ണീർ കണാതിരിക്കരുതെന്നും വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവട്ടത്.