ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും, പിന്നീട് സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസിൽ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഓസ്ട്രേലിയയിൽ പിജി വിദ്യാർഥിയായ മുഹമ്മദ് സാലിമുദ്ദീൻ എന്നയാളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നതിങ്ങനെ: 2016ൽ സാലിമുദ്ദീൻ 21 വയസുള്ള യുവതിയെ വിവാഹം കഴിച്ചിരുന്നു. പിന്നീട് പിജി പഠനം പൂർത്തീകരിക്കുന്നതിനായി ഓസ്ട്രേലിയയിലേക്കുപോയി. ഈ സമയത്ത് ഭാര്യയുമായി വിഡിയോ ചാറ്റ് ചെയ്യാറുണ്ടായിരുന്ന ഇയാൾ, നഗ്നയായി വിഡിയോയ്ക്കു മുന്നിൽ വരാൻ ഇവരെ നിർബന്ധിച്ചിരുന്നു. മാത്രമല്ല, നഗ്ന ചിത്രങ്ങളും വിഡിയോയും അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടിരുന്നു.
മറ്റു വഴികളില്ലാത്തിനാൽ യുവതി ഭർത്താവിന് നഗ്ന ചിത്രങ്ങളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. എന്നാൽ, ഇയാൾ ഇത്തരം ചിത്രങ്ങളും വിഡിയോകളും ഓസ്ട്രേലിയയിലെ സുഹൃത്തുക്കളെയും കാണിച്ചിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. തുടർന്ന് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചായി നിർബന്ധിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം സുഹൃത്തായ ചന്ദ് എന്ന യുവാവിനെയും കൂട്ടി ഇയാൾ വീട്ടിലെത്തി. തുടർന്ന് ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷം ഇവരെ പീഡിപ്പിച്ചു. എന്നാൽ, ഇടയ്ക്ക് ഉറക്കമുണർന്ന യുവതി, മുറിയിൽ സുഹൃത്തായ യുവാവിനെയും കണ്ടു. ഭർത്താവിന്റെ സമ്മതത്തോടെ ഇയാളും തന്നെ പീഡിപ്പിച്ചതായാണ് യുവതി നൽകിയ പരാതി. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ്, സാലിമുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.