നരേന്ദ്ര ധബോൽക്കർ വധക്കേസിൽ മൂന്നുപൊലീസുകാർ ഉൾപ്പെടെ നാലുപേരെ സിബിഐ ചോദ്യംചെയ്തു. മഹാരാഷ്ട്ര എടിഎസിലെ മുൻ ഉദ്യോഗസ്ഥരടക്കം ഉള്ളവരെയാണ് ചോദ്യംചെയ്തത്. അന്വേഷണം വൈകുന്നതിനെതിരെ ബോംബെ ഹൈക്കോടതി കഴിഞ്ഞയാഴ്ച സിബിഐയെ വിമർശിച്ചിരുന്നു.
കേസ് നേരത്തെഅന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയിൽ അംഗമായിരുന്നവരേയാണ് സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. പൊലീസ് ഇൻസ്പെക്ടർ എൻ.ടി ഖധം, താനെ പൊലീസിലെ എസിപി മൻഗേഷ് പോട്ട്, ദിനേഷ് ഖധം എന്നിവരെ സിബിഐ വിശദമായി ചോദ്യം ചെയ്തു. ഒപ്പം, കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പ്രതികൾക്ക് നൽകിയതായി കരുതുന്ന വികാസ് ഖണ്ഡേൽവാലിനെയും സിബിഐ വീണ്ടുംചോദ്യം ചെയ്തു. ധബോൽക്കർ വധവും തുടർന്നുള്ള അന്വേഷണവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കേസ് അന്വേഷണത്തിൻറെ മെല്ലെപ്പോക്കുസംബന്ധിച്ചും ഏറെ വിമർശനങ്ങളുണ്ടായ പശ്ചാതതലത്തിലാണ് സിബിഐയുടെ നടപടി. അതേസമയം, അന്വേഷണസംഘത്തിനെതിരെ ബോംബെ ഹൈക്കോടതി കഴിഞ്ഞ വെളളിയാഴ്ച രൂക്ഷിമർശനം നടത്തിയിരുന്നു. അന്വേഷണത്തിൻറെ പേരിൽ സിബിഐ വെറുതെ സമയംപാഴാക്കുന്നതായി കോടതി പറഞ്ഞു. ധബോല്‍ക്കർ, ഗോവിന്ദ് പൻസാരെ വധക്കേസുകളിൽ സിബിഐയും, എസ്ഐടിയും അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ വിമർശനം. ഇതുകൂടി പരിഗണിച്ചാണ് സിബിഐയുടെ പുതിയനീക്കം.
യുക്തിവാദിയും സാമൂഹികപ്രവർത്തകനുമായിരുന്ന നരേന്ദ്ര ധബോൽക്കർ 2013 ഓഗസ്റ്റ് 20നാണ് കൊല്ലപ്പെട്ടത്. പൂണെ ഓംകാരേശ്വരർ ക്ഷേത്രത്തിന് സമീപം, രാവിലെ നടക്കാനിറങ്ങിയ ധബോൽക്കറിനെ അഞ്ജാതൻ വെടിവച്ചുകൊല്ലുകയായിരുന്നു. കൊല നടത്തിയ ആൾ ബൈക്കിൽ കയറി പന്നീട് രക്ഷപെട്ടു. അന്ധവിശ്വാസങ്ങൾക്കെതിരെ നിരന്തരം പോരാട്ടം നടത്തിയിരുന്ന ധബോൽക്കറിനെതിരെ പലഭാഗങ്ങളിൽനിന്നും ഭീഷണി നിലനിന്നിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമംകൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു കൊലപാതകവും. കൃത്യംനടന്ന് മൂന്നുവർഷത്തിന് ശേഷം മുംബൈ പനവേലിൽ നിന്ന് കഴിഞ്ഞവർഷം ജൂണിൽ ഒരാൾ പിടിയിലായിരുന്നു. ഹിന്ദു ജനജാഗ്രതി സമിതി പ്രവർത്തകനാണ് അന്ന് പിടിയിലായത്.