ഇടുക്കി വാഗമണ്ണിൽ കഴിഞ്ഞദിവസം കൊക്കയിലേക്ക് വീണു മരിച്ചത് ഒരാള്‍ മാത്രമാണെന്ന് പൊലീസ് നിഗമനം. ഇതോെട തിരച്ചില്‍ നിര്‍ത്തിവച്ചു. ആത്മഹത്യാ മുനമ്പിൽ നിന്ന് വീണു മരിച്ച തൃപ്പൂണിത്തുറ സ്വദേശി അരുണിന്റെ മൃതദേഹം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് കൈമാറും. മരണത്തില്‍ ദുരൂഹത തുടരുകയാണ്.
രണ്ട് രാത്രിയും ഒരു പകലും നീണ്ട തിരച്ചിലിന് ഒടുവിലാണ് 1300 അടി താഴ്ചയിൽ അരുണിന്റെ ജഡം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തൃപ്പൂണിത്തുറ സ്വദേശി അരുൺ വാഗമണ്ണിലെത്തി. സന്ദർശന സമയം കഴിഞ്ഞും ആത്മഹത്യാ മുനമ്പിന് സമീപം ഉടമസ്ഥനില്ലാതെ ബൈക്ക് കണ്ടെത്തിയതോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടെ രണ്ടുപേർ കൊക്കയിൽ വീണതായും വാർത്ത പരന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ തിരച്ചിൽ അവസാനിപ്പിച്ചത് ശനിയാഴ്ച രാത്രി പത്തരയോടെയാണ്. 1300 അടി താഴ്ചയിൽ നിന്നും ക്രയിന്റെ സഹായത്തോടെ ഫയർഫോഴ്സും,പോലീസും, നാട്ടുകാരും ,പാരാഗ്ലൈഡിങ്ങ് ടീം അംഗങ്ങളും ചേർന്നാണ് മൃതദേഹം പുറതെത്തിച്ചത്. സെൽഫി പകർത്തുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനമെങ്കിലും ആത്മഹത്യ സാധ്യത പൊലീസ് തള്ളികളയുന്നില്ല. അരുൺ ഒറ്റയ്ക്കാണ് സ്ഥലതെത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. 400 അടി താഴ്ച്ചയിൽ നിന്ന് ലഭിച്ച എൻട്രി പാസിൽ ഒരാൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അരുണിന്റെ സുഹൃത്തുക്കളും പൊലീസിന്റെ നിഗമനം ശരിവെക്കുന്നു. അരുൺ സന്ദർശനത്തിനെത്തിയ സമയം നാൽപതംഗ വിദ്യാർഥി സംഘവും ആത്മഹത്യ മുനമ്പിൽ എത്തിയിരുന്നു. ഇവരുമായി അരുൺ സംസാരിച്ചിരുന്നതായും ഡിടിപിസി ജീവനക്കാർ മൊഴി നൽകി. ഈ സംഘത്തെ കണ്ടെത്തി സംശയനിവാരണത്തിനുള്ള ശ്രമത്തിലാണ് പൊലീസ്.