പൊൻകുന്നം ഇളങ്ങുളത്ത് യുവാവ് കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. മുണ്ടക്കയം സ്വദേശി ജിബിൻ ഫിലിപ്പ് മരിച്ചത് ഇടതുചെവിയുടെ ആഴമേറിയ മുറിവാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. മരിച്ച ജിബിന് ഈ സ്ഥലവുമായി യാഥൊരു ബന്ധവുമില്ലെന്ന ബന്ധുക്കളുടെ മൊഴിയാണ് പൊലീസിനെ കുഴപ്പിക്കുന്നത്. സംഭവം കൊലപാതകമാണോ, അതോ അബദ്ധത്തില്‍ കിണറ്റില്‍ വീണതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഫോണിലേയ്ക്ക് വന്ന കോളുകള്‍ പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭിച്ചാല്‍ മാത്രമെ മരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്ന് പൊന്‍കുന്നം സി.ഐ ടി.ടി സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.
ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശി എങ്ങനെ ഈ സമയത്ത് പൊന്‍കുന്നത്തെത്തി എന്നതിലാണ് സംശയം. മുണ്ടക്കയം ഇഞ്ചിയാനി സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. ഇളങ്ങുളത്ത് സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ ഇരുപതടിയോളം ആഴമുള്ള കിണറ്റിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. കൈവശമുണ്ടായിരുന്ന ബാഗ് ശരീരത്തോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സും, പൊൻകുന്നം പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഇന്നലെ രാത്രിയിലോ പുലർച്ചയോ ആവാം മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. യുവാവ് എങ്ങനെയാണ് ഇവിടെ എത്തിയതെന്നടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ജനിപ്പിക്കുന്നതാണ്.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ സംഭവത്തിൽ വ്യക്തത കൈവരു എന്നും പോലീസ് അറിയിച്ചു.