ബിജെപി നേതാവ് ഷൈന എൻസിക്ക് വാട്സാപ്പിലും എസ്എംഎസ് ആയും അശ്ലീല സന്ദേശം അയച്ചുകൊണ്ടിരുന്നയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് വെളിപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘത്തെ അവിടേക്ക് അയച്ചിട്ടുണ്ടെന്നും ബികെസി സൈബർ ക്രൈം പൊലീസ് പറഞ്ഞു.
ബിജെപിയുടെ നഗരത്തിലെ മുഖവും സാമൂഹികസേവികയും ഫാഷൻ ഡിസൈനറുമായ ഷൈനയ്ക്കു ഡിസംബർ മുതലാണ് സന്ദേശം കിട്ടിത്തുടങ്ങിയത്. ആദ്യം കണ്ടില്ലെന്നും നടിക്കുകയും പിന്നീട് ഇതു നിർത്താൻ പല തവണ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ഫലമില്ലാഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയത്.
ഇത്തരം അശ്ലീല സന്ദേശമയയ്ക്കുന്ന മനോരോഗികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നു ഷൈന ട്വിറ്ററിൽ പ്രതികരിച്ചു. മുൻ മുംബൈ ഷെരീഫ് നാനാ ചുഡാസമയുടെ മകളായ ഷൈന വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. 54 ഫാഷനിൽ സാരി ധരിപ്പിക്കാൻ കഴിയുന്ന ഷൈന ഗിന്നസ് ബുക്കിൽ ഇടം നേടിയ ഫാഷൻ ഡിസൈനറാണ്. ബിജെപിയുടെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. ‘ഐ ലവ് മുംബൈ’, ‘ജയെന്റ് ഇന്റർനാഷനൽ’ എന്നീ സന്നദ്ധ സംഘടനകൾ വഴി സാമൂഹികസേവനം ചെയ്യുന്നു.