കോഴിക്കോട് കൊയിലാണ്ടിയിൽ യു.കെ.ജി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് അത്തോളി സ്വദേശി ഷൗക്കത്തലിയാണ് പിടിയിലായത്. അൻപതോളം പേരുടെ ഫൊട്ടോകളിൽനിന്നാണ് പ്രതിയുടെ ചിത്രം കുട്ടി തിരിച്ചറിഞ്ഞത്.
അഞ്ചു വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. യു.കെ.ജി വിദ്യാർഥിനിയാണ്. സ്കൂളിന്റെ തൊട്ടടുത്തുള്ള ഹോട്ടലിലെ പണിക്കാരനാണ് അറസ്റ്റിലായ ഷൗക്കത്തലി. ഉച്ചയൂണിന് ശേഷം കുട്ടികൾ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. ഈ സമയം, ഹോട്ടലിൽ ഊണിന് ഇല മുറിക്കാൻ ഷൗക്കത്തലി പുറത്തിറങ്ങിയിരുന്നു. അപ്പോഴാണ്, കുട്ടിയെ കണ്ടതും ബലംപ്രയോഗിച്ച് കൊണ്ടുപോയതും. കത്തി കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി. ശാരീരകമായി ഉപദ്രവിച്ച ശേഷം പറഞ്ഞുവിട്ടു. അധ്യാപകരോടും രക്ഷിതാക്കളും കുട്ടി കാര്യങ്ങൾ പറഞ്ഞപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. സ്കൂളിന് സമീപത്തെ കടകളിലെ അൻപതോളം പേരുടെ ഫൊട്ടോകളിൽനിന്നാണ് പ്രതിയുടെ ചിത്രം കുട്ടി തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്ത് പ്രതിയെ കൊണ്ടുപോയി തെളിവെടുത്തു. കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.