കോഴിക്കോട് കോടഞ്ചേരിയിൽ രണ്ടാഴ്ചമുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനി സോനയെ മംഗലാപുരം റെയിൽവെസ്റ്റേഷനിൽ കണ്ടെത്തി. കുട്ടിയുടെ തിരോധാനം സംബന്ധിച്ച വാർത്ത മനോരമന്യൂസ് പുറത്തുവിട്ടിരുന്നു.
ഈ മാസം മൂന്നിന് കാണാതായ സോനക്കായി വിവിധയിടങ്ങളിൽ അന്വേഷണം വ്യാപിപ്പിപ്പിക്കുന്നതിനിടെയാണ് മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തുന്നത്.ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞ മനപ്രയാസത്തിലാണ് നാട് വിട്ടതെന്നാണ് കുട്ടിയുടെ മൊഴി. യാത്രകൾ ഇഷ്ടമാണെന്നും സോന പൊലീസിനോട് വെളിപ്പെടുത്തി. ഏതാനും ദിവസം കൊച്ചി റെയില്‍വെസ്റ്റേഷനിലെ വിശ്രമകേന്ദ്രത്തിലും കുട്ടി അഭയം തേടിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മംഗലാപുരം, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു കോടഞ്ചേരി പൊലീസ് സോനയ്ക്കായി തിരച്ചിൽ നടത്തിയത്. ഇതിനായി പ്രത്യേക സംഘം രൂപികരിച്ചിരുന്നു. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ സോന സ്പെഷൽക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. ഒരു ജോഡി വസ്ത്രവും മൊബൈൽ ഫോണും രണ്ടായിരം രൂപയും എടുത്തായിരുന്നു സോന വീട് വിട്ടത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ശേഷം സ്കൂൾ യൂണിഫോം മാറ്റിയാണ് പുറത്തുപോയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. സോനയെ വീട്ടിലെത്തിക്കാൻ വനിതപൊലീസടക്കമുള്ള സംഘം മംഗലാപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.