ജിസിഡിഎ ചെയർമാന്റെ വസതിയിൽ നിന്ന് കളവുപോയ ഫർണീച്ചറും എയർകണ്ടീഷണറും കണ്ടെത്തി. വിജിലൻസ് അന്വേഷണം നേരിടുന്ന മുണ്ടംവേലിയിലെ മത്സ്യഫാമിൽ നിന്നാണ് ഇത് കണ്ടെത്തിയത്. മത്സ്യഫാമിൽ പരിശോധന നടത്തിയ പൊലീസ് , സാധനങ്ങൾ പിടിച്ചെടുത്തത്. കൊച്ചി വികസന അതോറിറ്റി മുൻചെയർമാൻ എൻ വേണുഗോപാൽ സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ ചെയർമാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് എയർകണ്ടീഷനും വീട്ടുപകരണങ്ങളും മോഷണം പോയതായി കണ്ടെത്തിയത്.
കാണാതായ വസ്തുക്കളുടെ വിശദമായ പട്ടിക തയാറാക്കി ജിസിഡിഎ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുപകരണങ്ങൾ മുണ്ടംവേലിയിലെ മത്സ്യഫാമിലേക്ക് കടത്തിയെന്ന് വ്യക്തമായത്. മുണ്ടം വേലിയിലെ മത്സ്യഫാമിൽ പരിശോധന നടത്തിയ പൊലീസ് ഒരു സെറ്റിയും കസേരയും എയർകണ്ടീഷനും കണ്ടെടുത്തു. 33000 രൂപ വിലമതിക്കുന്ന സെറ്റിയും 38500 രൂപ വിലവരുന്ന എയർകണ്ടീഷനുമാണ് പരിശോധനയിൽ കണ്ടത്.
മത്സ്യഫാമിലെ ഓഫീസിൽ ഘടിപ്പിച്ചിരുന്ന എയർ കണ്ടീഷൻ പൊലീസ് അഴിച്ചെടുത്തു. വീട്ടുപകരണങ്ങൾ കാണാതായ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ ചെയർമാൻ എൻ വേണുഗോപാലിന് ജിസിഡിഎ നോട്ടീസയച്ചിരുന്നു. മൂന്നു ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഇപ്പോൾ മുണ്ടംവേലിയിലെ മത്സ്യഫാമിൽ നിന്ന് കണ്ടെത്തിയ സാധനങ്ങൾക്ക് പുറമേ അടുക്കളപാത്രങ്ങളും ഫാനുമുൾപ്പെടെയുള്ള വസ്തുക്കൾ കണ്ടുകിട്ടാനുണ്ട്. മത്സ്യകൃഷിയിൽ അഴിമതി നടത്തിയതിൻറെ പേരിൽ മുണ്ടംവേലിയിലെ ഫാമിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.