തണ്ണീർമുക്കം ∙ എഎസ്ഐ അസഭ്യം പറഞ്ഞതിനെത്തുടർന്നു പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്ലസ് വൺ വിദ്യാർഥിനി കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ചേർത്തല ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനില തരണം ചെയ്തതിനെത്തുടർന്നു കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി. പുത്തനങ്ങാടി സ്വദേശിനിയായ വിദ്യാർഥിനിക്കു മുഹമ്മ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയിൽ നിന്നു ദുരനുഭവമുണ്ടായെന്നു കാണിച്ചു ജില്ലാ പൊലീസ് സൂപ്രണ്ടിനും ചൈൽഡ് ലൈനിനും മാതാവ് പരാതി നൽകി.
അയൽവാസിയുമായി, വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ പ്രതിയായി ആലപ്പുഴ സബ് ജയിലിൽ കഴിയുന്ന പിതാവിനെ കണ്ടശേഷം പൊലീസിന്റെ കൈവശമുള്ള പിതാവിന്റെ തിരിച്ചറിയൽ കാർഡ് തിരികെ വാങ്ങുവാനാണു പെൺകുട്ടി മാതാവുമൊത്ത് പൊലീസ് സ്റ്റേഷനിൽ ചെന്നത്. ഈ സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ, ആക്രോശിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നു ജില്ലാ പൊലീസ് സൂപ്രണ്ടിനു നൽകിയ പരാതിയിൽ പറഞ്ഞു.
അസഭ്യ വർഷത്തെ തുടർന്നു സ്റ്റേഷനിൽ നിന്നു ഇറങ്ങിയോടിയ വിദ്യാർഥിനി വാഹനത്തിന്റെ മുന്നിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും മാതാവ് പിന്തുടർന്നെത്തി രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു. പിന്നീടു വീട്ടിൽ വച്ചു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചതിനെ തുടർന്ന് ആശുപത്രിയിലാവുകയായിരുന്നു.