ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവിനെ പൊലീസ് പിടികൂടി. ഡോ. സതീഷ് രാഘവൻ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മലപ്പുറം പാലോത്ത് പൂവത്തിങ്കൽ മുഹമ്മദ് ഷാഫിയാണ് പൊലീസിന്റെ പിടിയിലായത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു തട്ടിപ്പ്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയയാളാണ് ഷാഫി
സമൂഹമാധ്യമങ്ങളായിരുന്നു ഷാഫിയുടെ പ്രധാന ആയുധം. പിന്നെ ഹിന്ദിയും ഇംഗ്ലീഷും ഇടകലർത്തിയുള്ള മിതമായ സംസാരവും. കോട്ടും സ്യൂട്ടമണിഞ്ഞെത്തുന്ന മാന്യനായ യുവാവിനെ പെണ്‍കുട്ടികള്‍ സംശയിക്കുക പോലുമില്ല. രണ്ടരലക്ഷം നഷ്‌ടമായ കുലശേഖരപതി സ്വദേശിനി നൽകിയ പരാതിയാണ് അറസ്റ്റിലെത്തിച്ചത്. നാലുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ഷാഫിയെ തന്ത്രപൂർവം വിളിച്ചു വരുത്തുകയായിരുന്നു. മൂന്നരലക്ഷം ലക്ഷം രൂപ, 1006 ദിർഹം, നാലു മൊബൈൽഫോണുകൾ, വിവിധ കമ്പനിയുടെ 17 സിം കാർഡുകൾ, ക്യാമറ, വിവിധ ആശുപത്രികളുടെ ഓഫര്‍ ലെറ്ററുകൾ, സീലുകൾ, വിലകൂടിയ രണ്ടു വാച്ച്, സുഗന്ധദ്രവ്യങ്ങൾ, വിലയേറിയ തുണിത്തരങ്ങൾ, രണ്ടു പവൻ സ്വർണാഭരണം എന്നിവ അറസ്റ്റിലാവുമ്പോള്‍ ഷാഫിയുടെ കൈവശമുണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠനം നിർത്തിയ മുഹമ്മദ് ഷാഫി എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ് അടക്കം വ്യാജമായി നിർമിച്ചു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കാർഡിയാക് ട്രാൻസ്‌പ്ലാന്റ് സർജൻ ആണെന്നാണ് ഇയാൾ സമൂഹമാധ്യമത്തിൽ പരിചയപ്പെടുത്തിയിരുന്നത്. ഡോ. സതീഷ് മേനോൻ എന്ന പ്രൊഫൈലുണ്ടാക്കി വിവാഹ സൈറ്റിൽ കയറി പെയ്‌ഡ് റജിസ്‌ട്രേഷൻ നടത്തിയായിരുന്നു തട്ടിപ്പ്. ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞ യുവതികളുടെ പ്രൊഫൈലുകളിലേക്ക് ഇയാൾ താൽപര്യം അറിയിച്ചു കൊണ്ട് സന്ദേശം അയയ്‌ക്കും. പെൺകുട്ടിയും അവരുടെ ബന്ധുക്കളുമായി സൗഹൃദം സ്‌ഥാപിക്കുകയാണ് അടുത്ത പടി. കൂടെ പഠിച്ച നഴ്‌സുമാരുണ്ടെങ്കിൽ പരിചയപ്പെടുത്തി നൽകാനും ആവശ്യപ്പെടുമായിരുന്നു. കെണിയിൽ വീണ ചിലരെ ബെംഗ്ളൂരുവിലേക്കു കൊണ്ടുപോയി ആഢംബരഹോട്ടലുകളിൽ താമസിപ്പിച്ചിട്ടുമുണ്ട്. പരിചയപ്പെടുന്ന പെൺകുട്ടികളുടെ പേരിൽ അക്കൗണ്ടും എടിഎം കാർഡും മൊബൈൽഫോൺ സിം കാർഡും എടുത്താണ് തട്ടിപ്പ്.
ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്നും പൊലീസ് പറഞ്ഞു. 12 പരാതികളാണ് ഇതുവരെ മുഹമ്മദ് ഷാഫിക്കെതിരേ വന്നിട്ടുള്ളത്. ദുബായിലെ ആശുപത്രിയുടെ പേരിൽ തയാറാക്കിയ വിസിറ്റിങ് കാർഡ് ഇയാൾ പരിചയപ്പെട്ട നഴ്‌സുമാർക്കെല്ലാം നൽകി. സുഹൃത്തുക്കളായിരുന്ന നഴ്‌സുമാർ തങ്ങൾക്ക് വന്ന വിവാഹാലോചനയെപ്പറ്റി പരസ്‌പരം പറയുകയും വിസിറ്റിങ് കാർഡ് കാണിക്കുകയും ചെയ്‌തപ്പോഴാണ് തട്ടിപ്പ് മനസിലായത്. എട്ടാം ക്ലാസിൽ തോറ്റ് പഠിപ്പു നിർത്തിയ ഷാഫി സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്‌ടർ ജോലികൾ ചെയ്തു. നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിച്ച ശേഷം വടക്കേ ഇന്ത്യയിലേക്ക് വണ്ടി കയറിയ ഇയാൾ അവിടെ ഒരു ആശുപത്രിയിൽ ജോലിക്ക് കയറി. ഹിന്ദിയും ഇംഗ്ലീഷും വശമാക്കുകയത് അവിടെ നിന്നാണ്. ആറു വർഷം മുമ്പ് ഇയാൾ ദുബായിലേക്ക് പോയി. അവിടെ ഒരു ഇലക്‌ട്രോണിക്‌സ് കടയിൽ ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങിയത്