കോട്ടയം∙ ലാപ്ടോപ്പ് പാസ്‌വേഡ് കള്ളനെ കുടുക്കി. ചങ്ങനാശേരിയിൽ താമസിക്കുന്ന അയ്മനം കല്ലുമട കോട്ടമല വീട്ടിൽ റോജനെ(31) ട്രെയിനിൽ നിന്നു മോഷ്ടിച്ച ലാപ്ടോപ്പുമായി പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ടാക്സി സ്റ്റാൻഡിലായിരുന്നു സംഭവം. ഇവിടെ നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്കുള്ളിൽ ഇരുന്ന യുവാവിനെ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് ബാഗ് കണ്ട് പാസ്‌വേഡ് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. പാസ്‌വേഡ് മറന്നു പോയെന്നായിരുന്നു മറുപടി. ബാഗിനുള്ളിൽ മൂന്നു മൊബൈൽ ഫോണുകൾ കൂടി കണ്ടതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.തുടർന്നു സെബർ സെല്ലിന്റെ സഹായത്തോടെ ലാപ്ടോപ്പ് തുറന്നു പരിശോധിച്ചപ്പോൾ, നിലമ്പൂരിൽ പഠിക്കുന്ന പത്തനാപുരം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിയുടേതാണ് ലാപ്ടോപ്പ് എന്നു കണ്ടെത്തി.