കുമരകം∙ കാഞ്ഞിരത്തു നിന്നു പള്ളിക്കത്തോട് മയിലാടിക്കര പള്ളിയിൽ പെരുന്നാളിനു പോയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
കാഞ്ഞിരം മലേക്കേരിയിൽ (കോണത്തമ്പത്) ജോർജിന്റെ മകൻ അഭിജിത്തിനെ (24) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പിതാവ് ജോർജിനും അമ്മ പൊന്നമ്മയ്ക്കും ഒപ്പം കാറിലാണ് അഭിജിത്ത് പെരുന്നാളിനു പോയത്.
പള്ളിയിൽ എത്തിയപ്പോൾ ഫോൺ വന്നതിനെത്തുടർന്നു പുറത്തേക്കുപോയ അഭിജിത്ത് പിന്നെ തിരികെ വന്നില്ല. പള്ളി ഭാരവാഹികളും വീട്ടുകാരും പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതിനെത്തുടർന്നു പള്ളിക്കത്തോട് പൊലീസിനു പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ പള്ളിക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അഭിജിത്തിന്റെ തലയുടെ പിൻഭാഗത്തായി കണ്ടെത്തിയ മുറിവും നിലത്തിട്ടു വലിച്ചിഴയ്ക്കുമ്പോൾ ഉണ്ടാകുന്ന തരത്തിലുള്ള പരുക്കും കണ്ടെത്തിയതാണു സംശയത്തിനിട നൽകിയത്. കിണറ്റിൽ മൂന്നടി വെള്ളം പോലും ഇല്ലായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
കൊച്ചിയിലുള്ള സ്ഥാപനത്തിൽ ഇന്റീരിയർ വർക്ക് ചെയ്യുകയായിരുന്നു അഭിജിത്ത്. സംസ്കാരം ഇന്ന് ഒന്നിനു പാമ്പാടി സിഎംഎസ് പള്ളിയിൽ. വിഭിജിത്താണു സഹോദരൻ. പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.