ഫെയ്സ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പൊലീസിൽ പരാതി നൽകിയിരുന്നു. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയത്. വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
തന്റെ ഓൺലൈൻ പോർട്ടലായ ലക്ഷ്യയിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ ഇടുന്നതായും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ അധിക്ഷേപിച്ചവരുടെ പേരുവിവരങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ പൊലീസ് തെളിവന്വേഷണം തുടങ്ങി.
ഐജി പരാതി കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കളമശേരി സിഐ ആണ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ ഫെയ്സ്ബുക്കിൽ പേജിൽ പോസ്റ്റ് ചെയ്ത എല്ലാ മോശം കമന്റുകളും നീക്കം ചെയ്യാൻ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കൂടാതെ ഇതേ പേജിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തവരുടെ ഐപി അഡ്രസ് കണ്ടെത്താൻ ഫെയ്സ്ബുക്കുമായി പൊലീസ് വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ ഐടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്യാൻ ഇതുമൂലം സാധിക്കും.
മോശമായി ട്രോൾ ചെയ്ത എല്ലാവര്‍ക്കുമെതിരെ നടി പരാതി നൽകിയിട്ടുണ്ടെങ്കിലും ലക്ഷ്യയുടെ ഫെയ്സ്ബുക്ക് പേജിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തവരെയാണ് പൊലീസ് പ്രധാനമായും കുടുക്കുക.
തങ്ങൾക്ക് മറ്റുമാർഗങ്ങളില്ലാത്തതുകൊണ്ടാണ് നിയമത്തിന്റെ വഴിയെ പോയതെന്ന് കാവ്യയുടെ അച്ഛൻ പറഞ്ഞു. കാവ്യയ്ക്കെതിരെ വ്യക്തിഹത്യ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എത്രനാൾ ഇതുസഹിച്ച് ഇരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.