കരിപ്പൂർ ∙ നേന്ത്രപ്പഴത്തിനുള്ളിലും ഭക്ഷണപ്പൊതികളിലും മറ്റും ഒളിപ്പിച്ചു വിദേശത്തേക്കു കടത്താൻ ശ്രമിച്ച 45.7 ലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള വിദേശ കറൻസികൾ കോഴിക്കോട് വിമാനത്താവളത്തിൽ ഡിആർഐ സംഘം പിടികൂടി. തലശ്ശേരി സ്വദേശിയായ റമീസിന്റെ (21) ബാഗേജിൽനിന്ന് 33,36,800 രൂപ മൂല്യമുള്ള സൗദി റിയാലും മട്ടന്നൂർ സ്വദേശിയായ റാസികിന്റെ (26)ബാഗേജിൽനിന്ന് 12,32,300 രൂപ മൂല്യമുള്ള വിവിധ വിദേശ കറൻസികളുമാണു പിടികൂടിയത്.ഇന്നലെ പുലർച്ചെ 1.45നു ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പോകാനെത്തിയതായിരുന്നു റമീസ്.
ബാഗേജിലെ ഭക്ഷണപ്പൊതികളിലും നേന്ത്രപ്പഴത്തിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു കറൻസികൾ. നേന്ത്രപ്പഴത്തിന്റെ മധ്യഭാഗം മുറിച്ചുമാറ്റി, കറൻസികൾ ചുരുട്ടിവച്ചാണ് ഒളിപ്പിച്ചിരുന്നത്.റാസികിന്റെ ഹാൻഡ് ബാഗിൽ തുണികൾക്കുള്ളിലായിരുന്നു പണം ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണു പണം പിടികൂടിയത്. കേസെടുത്തു.