ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ടകേസിൽ മുംബൈയിലെ പ്രത്യേക കോടതിയില്‍ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ താനെ സ്വദേശി അർഷിദ് ഖുറൈഷി, കേസിൽ പിടിയിലാകാനുള്ള കാസർകോട് സ്വദേശി അബ്ദുൾ റഷീദ് അബ്ദുള്ള എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം. അതേസമയം, സുരക്ഷാ ഏജന്‍സികളെ സഹായിച്ച നൂറ്റമ്പതോളം കമ്പ്യൂട്ടര്‍ എഞ്ചിനീയർമാരെ കൊലപ്പെടുത്താൻ ഐ.എസ് തയ്യാറാക്കിയ പട്ടിക എൻ.ഐ.എക്ക് ലഭിച്ചു.
വിവാദ മതപ്രഭാഷകൻ സാക്കിര് നായിക്കിന്റെ, ഇസ്ലാമിക് റിസര്ച്ച് ഫൌണ്ടേഷന്റെ പി.ആര്.ഒ താനെ സ്വദേശി അര്ഷിദ് ഖുറൈഷി, കാസർകോട് സ്വദേശിയായ പിടികിട്ടാപ്പുള്ളി അബ്ദുൾ റഷീദ് അബ്ദുള്ള എന്നിവരെ പ്രതിയാക്കിയാണ് എൻ.ഐ.എ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കൊപ്പം ഭീകര സംഘടനായ ഐഎസിൻറെ ആശയങ്ങളിലേക്ക് യുവാക്കളെ എത്തിക്കുന്നതിലും പ്രതികൾ മുഖ്യ പങ്ക് വഹിച്ചതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.
കേരളത്തിൽ നിന്നുള്ള യുവാക്കളെ ഐ.എസിൽ ചേർത്തതിൻറെ എല്ലാ ആസൂത്രണവും നടത്തിയത് കാസർകോട് സ്വദേശി അബ്ദുൾ റാഷിദാണെന്നാണ് കുറ്റപത്രത്തില്് പറയുന്നു. യുവാക്കളെ എ.എസ് ആശയങ്ങളിലേക്ക് നയിക്കുന്നതിൽ അർഷിദ് ഖുറൈഷി മുഖ്യപങ്ക് വഹിച്ചു. ഭർത്താവ് യഹിയക്കൊപ്പം, പാലാരിവട്ടം സ്വേദേശിനി മെറിൻറെ സഹോദരൻറെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അർഷിദ് ഖുറൈഷിയെ പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തെ മുംബൈയിലെ നാഗ്പാഡ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ സുരക്ഷാ ഏജന്‍സികളെ സഹായിച്ച എന്‍ജിനീയര്‍മാരെ കൊലപ്പെടുത്താന്‍ രാജ്യത്തെ ഐ എസ് തീവ്രവാദികള്‍ തീരുമാനിച്ചിരുന്നതായി എന്.ഐ.എക്ക് സൂചന ലഭിച്ചു.
ഇതിന്റെ ഭാഗമായി തയ്യാറാക്കിയ 'കില്‍-ലിസ്റ്റ്' ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തു. മുംബൈയില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി നാസിര്‍ ബിന്‍ യാഫിയുടെ ലാപ്‌ടോപ്പില്‍ നിന്നുമാണ് ഈ പട്ടിക എന്‍ഐഎയ്ക്ക് ലഭിച്ചത്. ലോകത്തെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന 150ഓളം വരുന്ന ഐടി പ്രൊഫഷണലുകളുടെ പേരുകളാണ് പട്ടികയിലുള്ളത്. പട്ടികയിലെ എഴുപതോളം പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുടെ പേരുകളാണ്. ഇതിൽ അധികവും മുംബൈയില്‍ ജോലി ചെയ്യുന്നവരാണ്. സംഭവത്തെക്കുറിച്ചു അന്വേഷണം തുടരുകയാണ്.