കുന്ദലഹള്ളി ഗേറ്റിലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് (പിജി) കടന്നുകയറി ഡൽഹി സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ വൈകിയ എച്ച്എഎൽ ഇൻസ്പെക്ടറെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം പിടിയിലായ ശിവരാമ റെഡ്ഡി (30) പ്രതിയായ കേസിലെ അനാസ്ഥയുടെ പേരിലാണ് ഇൻസ്പെക്ടർ സാദിഖ് പാഷയെ മാറ്റിയത്.
സാദിഖ് പാഷയ്ക്കെതിരെയുള്ള പരാതി ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പൊലീസ് അഡീഷനൽ കമ്മിഷണർ ഹേമന്ത് നിംബാൽക്കർ അറിയിച്ചു. കഴിഞ്ഞ രണ്ടിനു നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് എച്ച്എഎൽ പൊലീസിനെ സമീപിച്ചപ്പോൾ, കേസെടുക്കാൻ ആദ്യമൊന്നും ഇൻസ്പെക്ടർ സാദിഖ് പാഷ തയാറായില്ലെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഏറെ നിർബന്ധിച്ച ശേഷമാണ് പരാതി റജിസ്റ്റർ ചെയ്തത്.
പരാതിപ്പെടേണ്ട കാര്യമില്ലെന്നും, പകരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മൽസരം കാണാനായി പാസ് സംഘടിപ്പിച്ചു കൊടുക്കാമെന്ന് ഇൻസ്പെക്ടർ വാഗ്ദാനം നൽകിയതായും യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എച്ച്എഎൽ പൊലീസ് സ്റ്റേഷനിൽനിന്ന് സാദിഖ് പാഷയെ സ്ഥലം മാറ്റിയത്. ഡൽഹി യുവതിയെ കത്തിമുനയിൽ പീഡനത്തിന് ഇരയാക്കിയ ശിവരാമ റെഡ്ഡി സമാനമായ 16 കേസുകളിൽ കൂടി പ്രതിയാണ്.
മുപ്പത്തഞ്ചോളം പെൺകുട്ടികളെ ഇയാൾ മാനഭംഗപ്പെടുത്തിയതായും പൊലീസ് വെളിപ്പെടുത്തിയിരുന്നു. 2014 ജൂൺ ആറിന് ഇലക്ട്രോണിക് സിറ്റിക്കു സമീപം ദൊഡ്ഡത്തൊഗൂരിലെ പിജിയിൽ ജാർഖണ്ഡ് സ്വദേശിനിയായ 25 വയസ്സുകാരി സോഫ്ട് വെയർ എൻജിനീയറെ പീഡിപ്പിച്ച കേസിലാണ് ആദ്യം പിടിയിലായത്. മാറത്തഹള്ളി ഒൗട്ടർ റിങ് റോഡിനു സമീപം ചൊവ്വാഴ്ച ഇയാളുടെ കാലിനു നേരെ വെടിവച്ചാണ് പൊലീസ് ഇത്തവണ പിടികൂടിയത്. ശിവരാമ റെഡ്ഡിയുടെ ആക്രമണത്തിൽ ഇൻസ്പെക്ടർ സാദിഖ് പാഷയ്ക്കും പരുക്കേറ്റിരുന്നു.