തൃശൂർ കുന്നംകുളം പെരുമ്പിലാവില്‍ ഹോം നഴ്സിനെ കഴുത്ത് ഞെരിച്ചു കൊന്നു. സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ കീഴടങ്ങി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു
കൊല്ലം ആയൂർ സ്വദേശിനിയും പെരുമ്പിലാവിലെ സ്വകാര്യ ഹോം നഴ്സിങ് സ്ഥാപനത്തിലെ ജീവനക്കാരിയുമായ വര്‍ഷ എന്ന മഞ്ചുവാണ് കൊല്ലപ്പെട്ടത്. കുന്നംകുളം പഴഞ്ഞി സ്വദേശിയായ ഹുസൈനാണ് കുറ്റമേറ്റ് പറഞ്ഞ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിൽ ഞായറാഴ്ച അർധരാത്രിയിലാണ് സംഭവം. കീഴടങ്ങാനായി ഹുസൈൻ സ്റ്റേഷനിലെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. പൊലീസെത്തി പരിശോധിച്ചതോടെ ഹൂസൈൻ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തെ വാഴത്തോട്ടത്തിൽ വർഷയുടെ മൃതദേഹം കണ്ടെത്തി.
വിവാഹിതനായ ഹുസൈനും വർഷയും തമ്മിൽ ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നൂവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഇതിനിടയിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഒടുവിൽ വർഷം പണം ആവശ്യപ്പെടുകയും തന്നില്ലങ്കിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഹുസൈന്റെ വീട്ടിൽ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ ഞായറാഴ്ട രാത്രി വീട്ടിലാരുമില്ലാതിരുന്ന ദിവസം ഹൂസൈൻ വർഷയെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. വാഴത്തപ്പിലെത്തിച്ച് മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പൊലീസിൽ കീഴടങ്ങിയത്.