ആംബുലൻസിൽ കറങ്ങിനടന്നു കവർച്ചയും കൂലിത്തല്ലും നടത്തുന്ന ഗുണ്ടാസംഘത്തെ നെടുമങ്ങാട് പൊലീസ് പിടികൂടി. വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ആംബുലൻസിനുള്ളിൽ മദ്യപിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഷാഡോ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് ഗുണ്ടാസംഘത്തെ കീഴടക്കിയത്.
നെടുമങ്ങാട്, വിതുര, പാലോട്, ആര്യനാട് മേഖലകളിൽ നാളുകളായി കൂലിത്തല്ലും മാലപൊട്ടിക്കലും നടത്തി വന്നിരുന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പഴകുറ്റി ജംങ്ഷനിലെ സ്പെയർപാർട്സ് കടയിലെത്തി ഉടമയെ അക്രമിച്ച് രണ്ടരപവൻ മാല കവർന്നതാണ് ഏറ്റവും ഒടുവിലത്തെ കേസ്. നെടുമങ്ങാട് സ്വദേശികളായ സ്റ്റമ്പർ അനീഷ്, പുലിപ്പാറ ശ്യാം, ശ്യാംകുമാർ, കരിമഠം കോളനിയിലെ സജിത് എന്നിവരെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴടക്കുകയായിരുന്നു. ഇതിൽ ശ്യാമിന്റെ ആംബുലൻസാണ് കവർച്ചകൾക്ക് സംഘം മറയാക്കിയിരുന്നത്.
ആംബുലൻസിനുപുറമെ രണ്ട് മോട്ടോർ സൈക്കിളുകളും കവർച്ച ചെയ്തെടുത്ത സ്വർണവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഗുണ്ടാസംഘത്തെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽവിട്ടു.