ആലപ്പുഴയില്‍ ക്വട്ടേഷൻ സംഘങ്ങളെ അമർച്ച ചെയ്യാനുള്ള പൊലീസിന്റെ നടപടി തുടരുന്നു. 138 ഗുണ്ടകളെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് ഗുണ്ടാവേട്ട.
പത്ത് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിലുണ്ടായ മൂന്ന് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുള്ള പൊലീസ് നടപടി. കായംകുളം, കരീലക്കുളങ്ങര, കനകക്കുന്ന്, തൃക്കുന്നപ്പുഴ, ഹരിപ്പാട്, വീയപുരം എന്നിവിടങ്ങളില്‍ നിന്നാണ് ഗുണ്ടകളെ പിടികൂടിയത്. മൂന്ന് ദിവസത്തിനിടെ ആലപ്പുഴയില്‍ അറസ്റ്റ് ചെയ്ത ഗുണ്ടകളുടെ എണ്ണം 446 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‌ത്തകന്‍ ഉല്ലാസും കൊല്ലപ്പെട്ടത് ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജിഷ്ണുവിനെയും ഉല്ലാസിനെയും കൊലപ്പെടുത്തിയ കേസില്‍ ഏതാനും പ്രതികളെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്.
അതിനിടെയാണ് പൊലീസ് ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ 30 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ച് ഗുണ്ടാവേട്ട നടത്തുന്നത്. ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തല്‍ ഡി.ജി.പി.ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി. ബി.സന്ധ്യ എന്നിവര്‍ ഞായറാഴ്ച ഹരിപ്പാട്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഹരിപ്പാട് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് കണ്‍ട്രോള്‍ റൂം ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.