മംഗളുരു ഉള്ളാളിൽ ഗുണ്ട തലവനെ വെടിവച്ചുവീഴ്ത്തി വെട്ടിക്കൊന്നു. കൊലക്കേസിലടക്കം പ്രതിയായ കാസർകോട് ഉപ്പള സ്വദേശി കാലിയ റഫീഖാണ് കൊല്ലപ്പെട്ടത്. കേരള കർണാടക അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു കാലിയ റഫീഖ്. പുലർച്ചെ രണ്ടുമണിയോടെ ഉള്ളാൾ കോട്ടക്കാട് വച്ച് റഫീഖ് സഞ്ചരിച്ചിരുന്ന കാറിൽ ടിപ്പർ ലോറി ഇടിച്ചുകയറ്റി. പുറത്തിറങ്ങി ഓടാൻ ശ്രമിച്ച റഫീഖിനെ വെടിവച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
മരണം ഉറപ്പാക്കിയതിന് ശേഷമാണ് അക്രമികൾ പിൻവാങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഉള്ളാൾ പൊലീസ് മൃതദേഹം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം റഫീഖിന്റെ കൂടെ കാറിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ സംഭവത്തിന് േശഷം മുങ്ങി. ഇവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉപ്പളയിലെ ഗുണ്ടയായിരുന്ന മുത്തലിബിനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് റഫീഖ്. ഇതിന്റെ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായറഫീഖ് ഒരു തവണ ജയിൽ ചാടുകയും മഞ്ചേശ്വരം എസ് ഐയെ തോക്കിന് മുനയിൽ നിർത്തി പൊലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു.