പത്തനംതിട്ട കടമ്മനിട്ടയിൽ ദലിത് യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ സജു കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. ആറൻമുള പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം സജുവിന്റെ പിതാവിനെ യുവാക്കൾ ജാതിപ്പേര് വിളിച്ച് കളിയാക്കിയിരുന്നു. ഇത് ആവർത്തിക്കരുതെന്ന് സജു യുവാക്കളെ അറിയിച്ചു. ഇതിൽ പ്രകോപിതരായാണ് സംഘം ക്രൂരമായി മർദിച്ചതെന്നാണ് പരാതി. എട്ട് ബൈക്കുകളിലായെത്തിയ പതിനഞ്ചിലധികം യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സജു പറയുന്നത്. സോഡാ കുപ്പിയും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവരെ കണ്ടാൽ തിരിച്ചറിയും. ആക്രമണത്തിനിടയിൽ പലതവണ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും സജു പറയുന്നു.
തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ സജു കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. ആറൻമുള പൊലീസ് മൊഴിയെടുത്തു. ആക്രമിച്ചവരിൽ ചിലരെക്കുറിച്ച് പൊലീസിന് സജു വിവരം നൽകിയിട്ടുണ്ട്.