നാലാം ക്ലാസുകാരനെ സ്കൂളിൽ വച്ച് ഒമ്പതാം ക്ലാസ്സ് വിദ്യാർഥി മർദിച്ചതായി പരാതി. മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിൽസ തേടി. മർദനവിവരം അധ്യാപികയെ അറിയിച്ചപ്പോള് കുട്ടിയെ അധ്യാപികയും മർദിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തില് ശിശു ക്ഷേമ സമിതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസില് രണ്ടുപേര്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില് സ്കൂളിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഈ മാസം ഒമ്പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവല്ല നിരണത്തെ സ്വകാര്യ സ്കൂള് വിദ്യാർഥിയായ പത്തുവയസ്സുകാരനെ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി ശുചിമുറിയിൽ വെച്ച് മർദിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു. കഴുത്തിന് ക്ഷതമേറ്റതിനെ തുടര്ന്ന് കുട്ടിയെ തിരുവല്ല താലുക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.അയല് വാസികളായ വിദ്യാര്ത്ഥികളുടെ നിര്ദ്ദേശപ്രകാരമാണ് മകന് മര്ദ്ദനമേറ്റതെന്നും സ്കൂള് അധികൃതര്ക്ക് ഇക്കാര്യത്തില് വീഴ്ച സംഭവിച്ചതായും മര്ദ്ദനമേറ്റ കുട്ടിയുടെ മാതാവ് കവിത പറഞ്ഞു.
പരാതിപ്പെട്ടപ്പോള്‍ സ്കൂളിലെ അധ്യാപികയും കുട്ടിയെ മര്ദ്ദിച്ചതായി മാതാവ് ആരോപിക്കുന്നു. അതേസമയം ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില് ഒരു വിദ്യാര്ത്ഥിക്കെതിരെയും അധ്യാപികയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല് സംഭവത്തില് സ്കൂള് അധികൃതര്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്കൂള് അധികൃതര് വ്യക്തമാക്കി.