തൃശൂർ മുക്കാട്ടുകരയിൽ ബി.ജെ.പി പ്രവർത്തകനെ കൊന്നകേസിൽ അഞ്ച് പേർ പിടിയിലായി. അതേസമയം കേസിൽ പ്രതിചേർക്കപ്പെട്ട തൃശൂർ കോർപ്പറേഷനിലെ സി. പി. എം കൗൺസിലർ കെ. പി. സതീഷ് ചന്ദ്രൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ബി.ജെ.പി പ്രവർത്തകനായ തൃശൂർ മുക്കാട്ടുകര പൊറാടൻ വീട്ടിൽ നിർമലാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. മുക്കാട്ടുകരയിലും പരിസരപ്രദേശങ്ങളിലുമുള്ള അഞ്ച് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
സിദ്ദുരാജ്, സുരാജ് രാജൻ, യേശുദാസൻ, അരുൺ, സച്ചിൻ ഹരിദാസ് എന്നിവരാണ് പ്രതികൾ. മുക്കാട്ടുകരക്ക് സമീപമുള്ള കൊക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയപ്പോളാണ് ഇവർ നിർമലിനെ കുത്തിയത്. പ്രാദേശിക തർക്കങ്ങളാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവശേഷം തൃശൂർ പട്ടിക്കാടിന് സമീപമുള്ള എളനാട് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഒല്ലൂര് സി.ഐയുടെ നേതൃത്വത്തിലെ സംഘവും തൃശൂരിലെ ഷാഡോ പൊലീസും ചേർന്നാണ് പിടികൂടിയത്.
കേസിൽ ഇനിയും നാല് പേർ കൂടി പിടികൂടാനുണ്ടെന്നാണ് കരുതുന്നത്. അതേസമയം തൃശൂർ കോർപ്പറേഷനിലെ മുക്കാട്ടുകര ഡിവിഷൻ കൗൺസിലർ കെ. പി. സതീഷ് ചന്ദ്രനെ പൊലീസ് പ്രതിചേർത്തിരുന്നു. സതീഷ് ചന്ദ്രന്റെ അറിവോടെയും നിർദേശാനുസരണവുമാണ് കൊലപാതകമെന്നാണ് ദൃക്സാക്ഷിമൊഴികൾ. എന്നാൽ ഒളിവിലായതിനാൽ സതീഷ് ചന്ദ്രനെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.