തൃശൂരിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ കടവി രജ്ഞിത്തിന്റെ സംഘാംഗത്തെ കൊലപ്പെടുത്തിയ കേസിലെ അവസാന പ്രതിയും പിടിയിൽ. കഞ്ചാവ് വിൽപ്പനയുടെ മാസപ്പടി ചോദിച്ചതിനെ തുടർന്നുള്ള തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.
തൃശൂർ നഗരത്തിൽ ലഹരി വിൽപ്പന നടത്തിവന്ന കുരിയച്ചിറ സ്വദേശി കിരണാണ് അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ട കടവി രജ്ഞിത്തിന്റെ സംഘാഗമായ അൽവിനെ കൊന്നകേസിലെ നാലാം പ്രതിയാണ് കിരൺ. മറ്റ് മൂന്ന് പ്രതികൾ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ജനുവരി 8നാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ആൽവിനും മറ്റൊരു ഗുണ്ടയായ സാംസണും ചേർന്ന് കിരണിനോട് കഞ്ചാവ് വിൽക്കുന്നതിലെ മാസപ്പടി ചോദിച്ചിരുന്നു. ഇത് നൽകാത്തതിനാൽ ഇവർ തമ്മിൽ തർക്കവും വൈരാഗ്യവും നിലനിന്നു. ഇതിനിടെ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കിരണും സുഹൃത്തുക്കളും ചേർന്ന് ആൽവിനെയും സാംസണിനെയും വിളിച്ചുവരുത്തി.
ഇതിന് ശേഷം ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ആൽവിൻ ചികിത്സയിലിരിക്കെ മരിച്ചു. സാംസണും പരുക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഇതര സംസ്ഥാനത്തേക്ക് കടന്ന കിരണിന് വേണ്ടി മുംബൈയിലടക്കം പൊലീസ് പരിശോധിച്ചിരുന്നു. ഒടുവിൽ കോഴിക്കോട് നിന്നാണ് പൊലീസ് പിടികൂടിയത്. തൃശൂർ എ.സി.പി പി. വാഹിദ്, വൈസ്റ്റ് സി.ഐ വി. കെ. രാജു എന്നിവരുടെ നേതൃത്വതതിലായിരുന്നു അന്വേഷണം. കുരിയച്ചിറ സ്വദേശികളായ പ്രശാന്ത്, ബിനോയ്, ജിൻസൺ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.