വൈദികൻ പീഡിപ്പിച്ച പെൺകുട്ടിയുടേതെന്ന പേരിൽ നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. കോഴിക്കോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഉറവിടം മലപ്പുറം മഞ്ചേരിയാണെന്നാണ് സൂചന.
കൊട്ടിയൂരിൽ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയുടേതെന്ന പേരിൽ രണ്ടു ചിത്രങ്ങളാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളും രണ്ടു വെവ്വേറെ പെൺകുട്ടികളുടേതാണ്. കേസുമായി ഒരു ബന്ധവുമില്ലാത്തവർ. ഇവരുടെ കുടുംബാംഗങ്ങൾ പൊലീസിന്റെ സഹായംതേടി. ചിത്രങ്ങളുടെ ഉറവിടം കണ്ടെത്താൻ സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായവും േതടിയിട്ടുണ്ട്.
പ്രതിയായ വൈദികന്റെ കുടുംബചിത്രത്തിൽ നിന്നാണ് ഒരു പെൺകുട്ടിയുടേയും അമ്മയുടേയും ചിത്രം പകർത്തിയത്. ഇവരുടെ കുടുംബം രേഖാമൂലം പരാതി നൽകിയിട്ടില്ല. പക്ഷേ, സിറ്റി പൊലീസ് കമ്മിഷണറെ നേരിൽക്കണ്ട് കാര്യം അറിയിച്ചു. പ്രചരിക്കുന്ന മറ്റൊരു പെൺകുട്ടിയുടെ ചിത്രം വ്യാജമാണെന്ന് കാട്ടി ജില്ലാ ശിശുക്ഷേമ സമിതി കമ്മിഷണർക്കു പരാതി നൽകി. ഈ പരാതിയിലാണ് കേസെടുത്ത് അന്വേഷിക്കുന്നത്. ചിത്രങ്ങൾ വാട്സ്്ആപ്പിലൂടെ കൈമാറുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.