മൂന്നാറിനു സമീപം ഗുണ്ടുമലയില്‍ ഡേ കെയർ ജീവനക്കാരിയെ കൂട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി. ബെൻമൂർ എസ്റ്റേറ്റിലെ മണികണ്ഠന്റെ ഭാര്യ രാജഗുരുവാണ് കൊല്ലപ്പെട്ടത്. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയത് എന്നാണ് പൊലിസിന്റെ നിഗമനം.
മൂന്നാറിൽ നിന്നു 40 കി.മീ അകലെ കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്ിലെ ബെൻമൂർ ഡിവിഷനിലെ തൊഴിലാളികളുടെ പിഞ്ചുകുട്ടികളെ പകൽ സമയം പരിപാലിക്കുന്ന ക്രഷിലാണ് സംഭവം. ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ തിരികെ കൊണ്ടുപോവാൻ എത്തിയ തൊഴിലാളി സ്ത്രീകളാണ് രാജഗുരു ക്രഷിനുള്ളിൽ വെട്ടേറ്റ് രക്തം വാർന്നു കിടക്കുന്നത് ആദ്യം കണ്ടത്.
ക്രഷിലെ അടുക്കളയിൽ ഇവരെ കണ്ടെത്തിയ ഉടൻ തന്നെ മൂന്നു കിലോമീറ്റർ അകലെയുള്ള എസ്റ്റേറ്റ് ഡിസിപെൻസറിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് പിന്നിലും നെറ്റിയിലും മുഖത്തുമാണ് വെട്ടേറ്റിരുന്നത്. പിൻഭാഗത്ത് തലയോട്ടി വെട്ടേറ്റ് തകർന്ന നിലയിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ ഡിവിഷനിൽ കൂടുതലും ജോലി ചെയ്യുന്നത്.. ഇതരസംസ്ഥാന തൊഴിലാളികളുൾപ്പെട്ട സംഘമാണു കൊലയ്ക്കു പിന്നിലെന്നുള്ള സംശയത്തെ തുടർന്നു ആ വഴിക്കും അന്വേഷണം പുരോഗമിക്കുകയാണ്.
രാജഗുരുവിനോട് ആർക്കെങ്കിലും വിരോധമുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മൂന്നാർ സിഐ സാം ജോസ്, എസ്ഐ പി. ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. വൈകിട്ടോടെ ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലും സ്ഥലത്തെത്തി. രാജഗുരുവിന്റെ ഭർത്താവ് മണികുമാർ മൂന്നാറിൽ ടൂറിസ്റ്റ് ഗൈഡാണ്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം മൂന്നാർ ടാറ്റാ ടീ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തും. രാമരാജ്, രാജ്കുമാർ എന്നിവരാണ് മക്കൾ.